വെള്ളാപ്പള്ളിയുടെ പ്രസ്താവനകളോട് മുന്നണിയിലെ എല്ലാ പാർട്ടികൾക്കും ഒരേ കാഴ്ചപ്പാടല്ല ഉള്ളത് -അഹമ്മദ് ദേവർകോവിൽ
text_fieldsകോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ പല പ്രസ്താവനകളോടും മുന്നണിയിലെ എല്ലാ പാർട്ടികൾക്കും ഒരേ കാഴ്ചപ്പാടല്ല ഉള്ളതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സൗത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന അഹമ്മദ് ദേവർകോവിൽ. ഈ വിഷയത്തിലുള്ള എതിർപ്പ് എൽ.ഡി.എഫിനെ അറിയിച്ചിരുന്നു. മുന്നണിയിൽ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നാണ് മനസിലാക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ശരിയായ രീതിയിലുള്ളതല്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നതെന്നും അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു.
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി പത്തായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ വോട്ടുകൾ ഇടതുപക്ഷത്തുനിന്ന് പോയെന്നതിൽ സംശയമില്ല. ഇടതുപക്ഷത്തിന് സ്വാധീനമുള്ള ചില സ്ഥലങ്ങളിൽ വോട്ടു ചോർച്ചയുണ്ടായി. ഈ വോട്ടുകൾ പോയത് ബി.ജെ.പിക്കാണ്. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ എൻ.ഡി.എക്ക് നേരത്തേ മികച്ച വോട്ടിങ് ശതമാനമുണ്ട്. അത്രമാത്രം സൗത്തിൽ ഉണ്ടായിരുന്നില്ല.
എന്നാൽ, ഇത്തവണ സൗത്തിലാണ് എൻ.ഡി.എക്ക് വോട്ട് വർധിച്ചത്. ഇങ്ങനെയുണ്ടാകാനുള്ള കാരണം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷ വോട്ടുകളിൽ സൗത്ത് മണ്ഡലത്തിൽ ഇടതുപക്ഷത്തിന് കുറവുണ്ടായിട്ടില്ലെന്നും ദേവർകോവിൽ പറഞ്ഞു. മറുഭാഗത്ത് ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടായി. നേരത്തെ ഇല്ലാതിരുന്ന മുസ് ലിം രാഷ്ട്രീയ പാർട്ടികൾ യു.ഡി.എഫിനൊപ്പം ചേർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയം ചർച്ച ചെയ്തെന്ന് ജോസ് കെ.മാണി പറഞ്ഞു. പാർട്ടിയുടെയോ മുന്നണിയുടെ കാര്യത്തിൽ പോരായ്മ ഉണ്ടായതെന്ന് പരിശോധിക്കും. 12 സ്ഥലത്ത് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. സംഘടനപരമായി ഒരു ചോർച്ച ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു കാരണം മാത്രമല്ല തോൽവിക്ക് കാരണം. വികസനം നടത്തിയത് കുറഞ്ഞു പോയെന്ന് ആരും പറയില്ല. നടത്തിയ വികസനത്തിന് ജനകീയ മുഖം കൊടുക്കാൻ കഴിഞ്ഞില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
സി.പി.എം അണികളുടെ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട്. മലബാർ മേഖലയിൽ സി.പി.എം ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെന്ന് ഒളിച്ചു വെക്കേണ്ട കാര്യമില്ല. താഴെ തട്ടിൽ പരിശോധിച്ചാലെ അത് വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ ഗൗരവതരമാണ്. സി.പി.എം പരിശോധിക്കേണ്ടതാണ്. എല്ലാ കാര്യങ്ങളും മുഖം നോക്കാതെ എൽ.ഡി.എഫ് യോഗത്തിൽ പറയും. മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ലെന്ന് ജോസ് കെ.മാണി പറഞ്ഞു. പി.ജെ. ജോസഫിന്റെ ക്ഷണം ആത്മാർഥമായിട്ടല്ല. പരിഹസിക്കാൻ വേണ്ടിയാണെന്നും ജോസ് കെ.മാണി പറഞ്ഞു. ജോസഫിന് 50 വർഷം പൂർത്തിയാക്കാൻ കുറച്ചുനാൾ കൂടി മതിയായിരുന്നു. എന്നാൽ, അത് അനുവദിക്കാതിരുന്ന മകൻ ധൂർത്ത പുത്രനാണോ സ്വാർഥ പുത്രനാണോയെന്ന് പറയണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

