കേരളത്തിൽ തുടർഭരണം ഉറപ്പ്, യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാൽ ലോകാവസാനമെന്നും വെള്ളാപ്പള്ളി നടേശൻ; എൻ.ഡി.എ 100 സീറ്റ് പിടിക്കുമെന്ന് ഭാര്യ പ്രീതി നടേശൻ
text_fieldsതിരുവനന്തപുരം: കേരളത്തിൽ തുടർഭരണം ഉറപ്പെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേൻ. സീറ്റെണ്ണം കുറഞ്ഞാലും എൽ.ഡി.എഫിന് ഭരണം തുടരാനാകും. യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാൽ അത് ലോകാവസാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. വി.ഡി. സതീശൻ വെറും ബഫൂണാണ്. കേരള രാഷ്ട്രീയത്തിലെ ജോക്കറാണ്. കെ. സുധാകനെ സതീശന്‍റെ നേതൃത്വത്തിൽ വേട്ടയാടുകയാണ്. നിലവിൽ എൽ.ഡി.എഫിന് 66 സീറ്റ് ഉറപ്പാണ്. ബാക്കി അഞ്ചു സീറ്റ് അവരുടെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് അവർ പിടിക്കും. രണ്ടു തവണ ഭരിച്ചതുകൊണ്ട് സ്വഭാവികമായും സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ട്. 100 സീറ്റ് യു.ഡി.എഫിന് ലഭിക്കുകയാണെങ്കിൽ അന്ന് ലോകാവസനമാണ്, സൂര്യൻ പടിഞ്ഞാറ് ഉദിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
‘ഒന്നാം പിണറായി സർക്കാർ സൂപ്പർ ഭരണമായിരുന്നു. എന്നാൽ, അന്നത്തെ മികവും അതിന്‍റെതായ പ്രതിഫലനവും ജനങ്ങളിലെത്തിക്കാൻ രണ്ടാം പിണറായി സർക്കാറിനായില്ല. പല മന്ത്രിമാർക്കും പോരായ്മകളുണ്ടായിരുന്നു. സാഹചര്യം നോക്കുകയാണെങ്കിൽ ഇടതുപക്ഷ ഭരണം മൂന്നാമതും വരില്ലെന്ന് പറയാനാകില്ല. എന്നാൽ, കഴിഞ്ഞ തവണത്തെ അത്രയും സീറ്റ് കിട്ടുമെന്ന് എനിക്ക് പറയാനാകില്ല. കോൺഗ്രസിൽ എപ്പോഴും കലഹങ്ങളാണ്. എം.പിമാരായ കെ. സുധാകരനും അടൂർ പ്രകാശും വലിയ പ്രതിഷേധത്തിലാണ്. യു.ഡി.എഫിൽ എല്ലാവരും നേതാക്കളാണ്. പരസ്പരം കാലുവാരുകയാണ്’ -വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞു.
അതേസയം, വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശൻ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിച്ചത്. എൻ.ഡി.എ 100 സീറ്റ് പിടിക്കുമെന്നും കേരളം ഭരിക്കുമെന്നും അവർ വ്യക്തമാക്കി. ചങ്ങനാശേരിയിൽ രാധാകൃഷ്ണ മേനോന്റെ പ്രചാരണത്തിന് എത്തിയപ്പോഴാണ് അവരുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടയായാണ് ഒരു വീട്ടമ്മയായ താൻ രാഷ്ട്രീയ പ്രവർത്തനത്തിന് എത്തിയത്. നരേന്ദ്ര മോദിയുടെ കൂടെ നിൽക്കുന്ന ഏത് രാഷ്ട്രീയ പാർട്ടിയാണോ അവരെയെല്ലാം ജയിപ്പിക്കണം എന്നും ആവശ്യപ്പെട്ടു.
അതേസമയം, വെള്ളാപ്പള്ളി നടത്തിയ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

