മുഖ്യമന്ത്രി: ലീഗ് അഭിപ്രായം പറയാൻ പാടില്ല; യു.ഡി.എഫ് ഭരണം വന്നാൽ ലീഗ് ഭരിക്കും, മാറാട് ഉണ്ടാകും -വെള്ളാപ്പള്ളി
text_fieldsവെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആരാകും മുഖ്യമന്ത്രി എന്ന വിഷയത്തിൽ ലീഗ് അഭിപ്രായം പറയാൻ പാടില്ലായിരുന്നുവെന്ന് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. യു.ഡി.എഫ് ഭരണം വന്നാൽ ലീഗ് ഭരിക്കും എന്നാണ് അതിന്റെ അർത്ഥമെന്നും അരാജകത്വം ഉണ്ടാകുമെന്നും മാറാട് ആവർത്തിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘കോൺഗ്രസിൽ ആരാണ് മുഖ്യമന്ത്രി ആകേണ്ടതെന്ന് ഘടകകക്ഷിയിൽപെട്ട ലീഗിലുള്ള ആളുകൾക്ക് പറയാമോ? കോൺഗ്രസിൽ ആരാകണമെന്ന് കോൺഗ്രസുകാരാണ് പറയേണ്ടത്. ആരായിരിക്കണം എന്ന് അവരുടെ പാർലമെന്ററി പാർട്ടി കൂടി അവർ തീരുമാനിക്കണം. മുൻകൂട്ടി ഇന്ന ആളായിരിക്കണം എന്നൊരു അഭിപ്രായം ലീഗ് പറഞ്ഞപ്പോൾ തന്നെ ഇവിടെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേ. ഇവിടെ യു.ഡി.എഫ് ഭരണം വന്നാൽ ലീഗ് ഭരിക്കും എന്നാണ് അതിന്റെ അർത്ഥം. ലീഗിന്റെ ഭരണം ഇവിടെ വന്നു കഴിഞ്ഞാൽ ഈ രാജ്യത്ത് അരാജകത്വം അല്ലാതെ ഉണ്ടാകുമോ? ഇവിടെ മാറാട് എത്രയെണ്ണം ഉണ്ടാകും?’ -വെള്ളാപ്പള്ളി ചോദിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനാണ് കൂടുതൽ ആളുകളുടെ പിന്തുണയെന്നാണ് തനിക്ക് തോന്നുന്നതെന്ന് മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എക്സിറ്റ് പോളിൽ വി.ഡി സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘അതെ, അത് അങ്ങനെ തന്നെയാണല്ലോ. ആളുകൾ ആ രീതിയിൽ വിധി എഴുതുന്നു. ആളുകളുടെ അഭിപ്രായം അതാണ് എന്നാണ് തനിക്ക് തോന്നുന്നത്. ആളുകൾ ആ രീതിയിൽ വിധി എഴുതിയിട്ടുണ്ടാകും’ -സാദിഖലി തങ്ങൾ പറഞ്ഞു.
എക്സിറ്റ് പോൾ റിപ്പോർട്ടിൽ സത്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ‘ആ ഒരു ആത്മവിശ്വാസത്തിലാണ് ഞങ്ങൾ എല്ലാവരും ഉള്ളത്. ഏതെങ്കിലും ഒരു ഏജൻസിയാണ് പറഞ്ഞിരുന്നതെങ്കിൽ നമ്മൾ അങ്ങനെ വിശ്വസിക്കേണ്ടിയിരുന്നില്ല. പക്ഷേ ഒമ്പതോളം ഏജൻസികൾ ഒരേ രീതിയിൽ തന്നെയാണ് എക്സിറ്റ് പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ സത്യം ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങളൊക്കെ പ്രതീക്ഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം കുറെ കാലമായിട്ട് കേരളത്തിൽ ഭരണ വിരുദ്ധ വികാരം ഉണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അത് വ്യക്തമായി. അതിന്റെ എല്ലാം ഒരു ഫൈനൽ എന്ന നിലക്ക് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിലും ആളുകൾ അങ്ങനെ തന്നെയാണ് വിധി എഴുതിയിട്ടുള്ളത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് തന്നെ ജയിക്കും എന്നത് ഞങ്ങൾ പ്രതീക്ഷിക്കുന്നതാണ്. ജില്ലാ മുസ്‍ലിം ലീഗ് കമ്മിറ്റിയും ഞങ്ങളുടെ ചില ഏജൻസികളും ഒക്കെ ആ രീതിയിലുള്ള റിപ്പോർട്ട് തന്നിട്ടുണ്ട്. യുഡിഎഫ് തുടക്കം മുതൽ തന്നെ പറഞ്ഞിരുന്നത് കേവല ഭൂരിപക്ഷത്തിനൊക്കെ അപ്പുറത്ത് നല്ല ഭൂരിപക്ഷം ഉണ്ടാകും എന്നാണ്. പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ആ നിലക്കുള്ള പ്രതീക്ഷ ഇപ്പോഴും ഉണ്ട്. ആ ഒരു പ്രതീക്ഷയിലേക്ക് എക്സിറ്റ് പോൾ വന്നിട്ടില്ല എന്നത് ശരിയാണ്. ഇതിലും കൂടുതൽ വിജയം യുഡിഎഫിന് അവകാശപ്പെട്ടതാണ് എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നാലാം തീയതിയിലെ യഥാർത്ഥ ഫലം വരുമ്പോൾ അത് വ്യക്തമാകും എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

