ക്ഷുഭിതനായി ചാനൽ മൈക്ക് പിടിച്ച് തള്ളി വെള്ളാപ്പള്ളി; പ്രകോപിതനായത് മലപ്പുറം വിരുദ്ധ പരാമർശം ചോദ്യം ചെയ്തപ്പോൾ
text_fieldsശിവഗിരി: മലപ്പുറത്ത് തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നില്ലെന്ന പരാമർശം ആവർത്തിച്ച എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ, ഇത് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി. ചാനൽ മൈക്ക് ബലംപ്രയോഗിച്ച് തള്ളിനീക്കി. ഇന്ന് ഉച്ചയോടെ ശിവഗിരിയിൽനിന്ന് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് നാടകീയ സംഭവങ്ങൾ.
മലപ്പുറം വിരുദ്ധ പരാമർശങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘മലപ്പുറത്ത് സ്കൂൾ തുടങ്ങാൻ സമ്മതിക്കുന്നില്ല എന്നത് സത്യമല്ലേ? മലബാറിൽ മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം ഞങ്ങൾക്കില്ല. ഈ ദുഃഖം ഞാനൊന്ന് പറഞ്ഞുപോയി’ എന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. തുടർന്ന്, ഇക്കഴിഞ്ഞ ഒമ്പത് വർഷം പിണറായി വിജയൻ സർക്കാർ അനുവാദം തന്നില്ലേ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു വെള്ളാപ്പള്ളി പ്രകോപിതനായത്.
വെള്ളാപ്പള്ളിയും മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന്:
മാധ്യമപ്രവർത്തകൻ: താങ്കളെ വർഗീയവാദി എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ?
വെള്ളാപ്പള്ളി: എന്താ വർഗീയവാദി എന്ന് പറയാൻ കാരണം? യഥാർഥ വർഗീയവാദികൾ ആരാണ്? മലപ്പുറത്ത് ചെന്നപ്പോൾ ഞാൻ എന്ത് പറഞ്ഞു. എനിക്ക് പറയാനുള്ള അവസരം തരണം മിസ്റ്റർ.
മാധ്യമപ്രവർത്തകൻ: സ്കൂളുകൾ തുടങ്ങാൻ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു?
വെള്ളാപ്പള്ളി: സത്യമല്ലേ? മലബാറിൽ മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം ഞങ്ങൾക്കില്ല, ഈ ദുഃഖം ഞാനൊന്ന് പറഞ്ഞുപോയി
മാധ്യമപ്രവർത്തകൻ: അതെന്താ സ്ഥലം വാങ്ങാൻ കിട്ടുന്നില്ലേ?
വെള്ളാപ്പള്ളി: സ്ഥലം എല്ലാമുണ്ട്.
മാധ്യമപ്രവർത്തകൻ: പിന്നെന്താ പ്രശ്നം? എന്താ തുടങ്ങാൻ പറ്റാത്തത്?
വെള്ളാപ്പള്ളി: അനുവാദം തരണം.
മാധ്യമപ്രവർത്തകൻ: ആരുടെ അനുവാദം?
വെള്ളാപ്പള്ളി: സർക്കാറിന്റെ
മാധ്യമപ്രവർത്തകൻ: ഇപ്പോൾ പിണറായി വിജയൻ സർക്കാർ അല്ലേ?
വെള്ളാപ്പള്ളി: ഇപ്പോഴത്തേതല്ല. മുമ്പുള്ളത്. അന്ന്....
മാധ്യമപ്രവർത്തകൻ: ഈ ഒമ്പത് വർഷത്തിനിടെ പിണറായി സർക്കാറിന്റെ അനുവാദത്തിന് നോക്കിയില്ലേ?
വെള്ളാപ്പള്ളി: (ഇതോടെ ക്ഷുഭിതനായി) കുറേ നാളായി നിങ്ങൾ തുടങ്ങിയിട്ട്... താൻ കുറേ നാളായി തുടങ്ങിയിട്ട് (തുടർന്ന് റിപ്പോർട്ടറുടെ മൈക്ക് ബലപ്രയോഗത്തിലൂടെ തള്ളി മാറ്റി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

