വീണ ജോർജിനെ മത്സരിപ്പിക്കരുതെന്ന ഭർത്താവിന്റെ ആവശ്യം; സി.പി.എമ്മിൽ ആശയക്കുഴപ്പം
text_fieldsപത്തനംതിട്ട: കുടുംബപരമായ കാരണങ്ങളാൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ഭർത്താവ് ജോർജ് ജോസഫിന്റെ ആവശ്യം സി.പി.എമ്മിനെ ആശയക്കുഴപ്പത്തിലാക്കി. ആറന്മുളയിലെ സിറ്റിങ് എം.എൽ.എയായ വീണാ ജോർജിനെ അവിടെ വീണ്ടും മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു. സ്ഥാനാർഥിയായി വീണയുടെ പേര് മാത്രമാണ് ജില്ലാകമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് ശുപാർശചെയ്തിട്ടുള്ളൂ. ഈ സാഹചര്യത്തിൽ ഭർത്താവിന്റെ ആവശ്യം എങ്ങനെ പരിഗണിക്കുമെന്ന് കണ്ടറിയണം.
ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറി കൂടിയായ ജോർജ് ജോസഫ്, പാർട്ടി സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോട് തന്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഫോണിലൂടെയും ചിലരോട് നേരിട്ടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ചചെയ്തിരുന്നു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാനനേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു. സംസ്ഥാനകമ്മിറ്റിയിൽ വീണാ ജോർജ് ക്ഷണിതാവായതിനാൽ സംസ്ഥാനനേതൃത്വമാണ് അന്തിമതീരുമാനമെടുക്കേണ്ടത്.
മാധ്യമപ്രവർത്തകയായിരുന്ന വീണ ജോർജ് 2016ലാണ് ആറൻമുളയിൽ ആദ്യമായി മത്സരിച്ചത്. സി.പി.എം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച വീണ, 2021-ലും ജയം ആവർത്തിച്ചു. 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും ജയിച്ചില്ല. ഫെബ്രുവരി 25 ന് കണ്ണൂരില്‍ കെഎസ്‍യുവിന്റെ പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണ ജോർജ് നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

