കോവിഡ് കാലത്ത് കേരളത്തിൽ ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ല, മൃതദേഹങ്ങൾ ഒഴുകി നടന്നിട്ടില്ല; സി.എ.ജി റിപ്പോർട്ടിൽ പ്രതിപക്ഷത്തിന് മറുപടിയുമായി വീണ ജോർജ്
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് മനുഷ്യ ജീവൻ രക്ഷിക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ നിന്ന് വിതരണം ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ്.
സി.എ.ജി റിപ്പോർട്ടിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
കേരളം രണ്ടുതവണ കോവിഡിനെ ഫലപ്രദമായി അതിജീവിച്ചതാണ്. കോവിഡ് കാലത്ത് ഇവിടെ ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ല. വെന്റിലേറ്റർ ലഭിക്കാതെ ആരുടെയും ജീവൻ നഷ്ടമായിട്ടില്ല. ഒരു പുഴയിലും മൃതദേഹങ്ങൾ ഒഴുകി നടന്നിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് വിദേശരാജ്യങ്ങളിൽ നിന്ന് പോലും കേരളത്തിലേക്ക് ചികിത്സക്കായി ആളുകൾ എത്തിയിരുന്നു.പി.പി.ഇ കിറ്റ് ഇട്ടായിരുന്നു അന്ന് മൃതദേഹങ്ങൾ സംസ്കരിച്ചത്.
പ്രതിപക്ഷ നേതാവിന്റെ പരാമർശം സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രി കുറ്റപ്പെടുത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. അതിൽ ഒമ്പത് ശതമാനത്തിൽ താഴെയാണ് കേന്ദ്രത്തിന്റെ സഹായമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗുണമേൻമ ഉറപ്പുവരുത്തിയാണ് മരുന്നുകൾ വാങ്ങുന്നതെന്നും കേന്ദ്ര ഡ്രഗ്സ് കൺട്രോൾ അംഗീകരിച്ച മരുന്നുകൾ മാത്രമേ സംസ്ഥാനത്ത് അനുവദിക്കുന്നുള്ളൂവെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

