വീണാ ജോർജിന് പരിക്കേറ്റ സംഭവം; വി. ഡി സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു
text_fieldsആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിന് കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു. ആലപ്പുഴയിലെ പുതുയുഗ യാത്രാവേദികളിൽ കൂടുതൽ പൊലീസുകാരെത്തി. ചേർത്തലയിലും ആലപ്പുഴ ടൗണിലുമാണ് ഇനി പുതുയുഗ യാത്ര എത്തുന്നത്.
വീണാ ജോർജിനെതിരെ ഉണ്ടായ ആക്രമണത്തിൽ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉയരുന്നത്. പ്രതിപക്ഷ നേതാവിനെതിരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാലാണ് സുരക്ഷ വർധിപ്പിച്ചത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് വീണ ജോർജിന് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. ഇതോടെ യാത്ര റദ്ദാക്കിയ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിക്കൊപ്പം സ്പീക്കർ എ.എൻ ഷംസീറും ഉണ്ടായിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രതിഷേധക്കാർ മന്ത്രിയെ ആക്രമിച്ചത്. ജില്ലയിൽ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്കെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ കെ.എസ്.യുക്കാർ മന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന ആരോപണം വി.ഡി സതീശൻ തള്ളിക്കളയുകയായിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. നിലവിൽ പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം ഒരു കെ.എസ്.യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല. പ്രതിഷേധ സ്ഥലത്ത് മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്. മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കാൻ ഒരു മടിയുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
മന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരുമെന്നും കേരളത്തിലെ ആരോഗ്യ വകുപ്പ് ഇങ്ങനെ തകർന്നതിൽ തനിക്ക് ഉത്തരാവാദിത്തമില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

