കടുത്ത വേദനക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട; ആരോഗ്യമന്ത്രി ചികിത്സയിൽ തുടരും
text_fieldsകണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് വേദനക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. കടുത്ത വേദനക്ക് ആശ്വാസമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദമാണ് വേദനക്ക് കാരണം. ഉയർന്ന രക്തസമ്മർദം മരുന്നുകളാൽ നിയന്ത്രണ വിധേയമായി വരുന്നുണ്ട്. യാത്ര അനുവദിക്കാൻ കഴിയാത്തത് കൊണ്ട് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ.എസ്.യു കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. തുടർന്ന് യാത്ര റദ്ദാക്കുകയും മന്ത്രിയെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മന്ത്രിക്കൊപ്പം സ്പീക്കർ ഷംസീറും ഉണ്ടായിരുന്നു. കണ്ണൂരിൽ പലയിടത്തും മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.
ആദ്യം കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തി. ഇതിന് ശേഷം പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. ഇതിന് ശേഷം കണ്ണൂർ നഗരത്തിലെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗും പ്രതിഷേധിച്ചു. അതേസമയം, കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളിൽ വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റുവെന്ന് നേരത്തെ പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വീണ ജോർജിന്റെ കഴുത്തിനേറ്റ ക്ഷതം സാരമുള്ളതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

