സി. ദാവൂദിനെതിരായ സി.പി.എം കൊലവിളിയിൽ വി.ഡി. സതീശൻ; ‘ഇത് സ്റ്റാലിന്റെ റഷ്യയല്ല കേരളമാണ്, കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കാൻ ധൈര്യമുണ്ടോ?’
text_fieldsതിരുവനന്തപുരം: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിനെതിരെ കൊലവിളി മുദ്യാവാക്യവുമായി സി.പി.എം പ്രകടനം നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊലവിളി മുദ്യാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കേരളാ പൊലീസിനും ധൈര്യമുണ്ടോയെന്ന് വി.ഡി. സതീശൻ ചോദിച്ചു.
ഇത് സ്റ്റാലിന്റെ റഷ്യ അല്ല കേരളമാണ്. സി.പി.എമ്മും സംഘ്പരിവാറും ഒരേ തോണിയിലാണ് പോകുന്നത്. വിമർശിക്കുന്നവർക്കെതിരെ ഭീഷണി മുഴക്കുകയാണ്. അതിനു കുടപിടിച്ചു കൊടുക്കുകയാണ് സംസ്ഥാന സർക്കാരെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മീഡിയാ വണ്ണിലെ മാധ്യമ പ്രവര്‍ത്തകനായ ദാവൂദിന്റെ കൈവെട്ടുമെന്നാണ് സി.പി.എം ഭീഷണി. ഭീഷണിപ്പെടുത്തി പ്രകടനം നടത്തിയവരെ ജയിലില്‍ അടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും ധൈര്യമുണ്ടോ? മാധ്യമ പ്രവര്‍ത്തകന്റെ കൈവെട്ടുമെന്ന് പറയാന്‍ ഇത് ഡല്‍ഹിയല്ല, കേരളമാണ്. മോദിയുടെ സംഘ്പരിവാര്‍ സര്‍ക്കാരും പിണറായിയുടെ സര്‍ക്കാരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ഇത് ഡല്‍ഹിയിലായിരുന്നെങ്കില്‍ സി.പി.എം ഇവിടെ പ്രകടനം നടത്തിയേനെ. സംഘ്പരിവാറിന്റെ അതേ തോണിയിലാണ് സി.പി.എം യാത്ര ചെയ്യുന്നത്. സമരം ചെയ്യുന്നത് അവര്‍ക്കെതിരെ വാര്‍ത്തകള്‍ എഴുതുന്നതും സി.പി.എമ്മിന് ഇഷ്ടമല്ല.
അങ്ങനെ ചെയ്താല്‍ കയ്യും കാലും വെട്ടുമെന്നും വീട്ടില്‍ വെള്ളപുതപ്പിച്ച് കിടത്തുമെന്നും മുദ്രാവാക്യം വിളിക്കും. മാധ്യമങ്ങളെ ഭീഷണിപ്പെടുത്താന്‍ ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് സി.പി.എം ഓര്‍ക്കണം. നേരത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷ നേതാക്കള്‍ റോഡില്‍ ഇറങ്ങി നടക്കില്ലെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയെങ്കില്‍ ഞങ്ങളുടെയും കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. ഇവരെ ആര്‍ക്കും പേടിയില്ല.
ബംഗാളിലും അവസാന വര്‍ഷം ഇതുപോലെയായിരുന്നു. കേരളത്തിലും സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് ആണെങ്കില്‍ അവസാന മുഖ്യമന്ത്രി പിണറായി വിജയനെന്ന് ചരിത്രം രേഖപ്പെടുത്തും. അതിനുള്ള പണിയാണ് അണികള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വണ്ടൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിനെതിരെ സി.പി.എം പ്രവർത്തകർ കൊലവിളി മുദ്യാവാക്യം വിളിച്ചത്. ദാവൂദിന്റെ കൈകൾ വെട്ടിമാറ്റുമെന്നായിരുന്നു ഭീഷണി. 'ഇല്ലാ കഥകൾ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ വന്നാൽ ആ കൈകൾ വെട്ടിമാറ്റും' എന്നാണ് പ്രവർത്തകർ ഭീഷണി മുഴക്കിയത്.
മുൻ എം.എൽ.എ എൻ.കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മീഡിയവണ്ണിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ച സി.പി.എം പ്രാദേശിക നേതാവിന് മറുപടി നൽകവേ മീഡിയവൺ മാനേജിങ് എഡിറ്ററായ ദി. ദാവൂദ് മുൻ എം.എൽ.എ കണ്ണൻ നടത്തിയ പ്രസംഗം പരാമർശിച്ചതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.
1996 മുതൽ 2001 വരെ വണ്ടൂർ എം.എൽ.എയായിരുന്ന എൻ. കണ്ണൻ 1999 മാർച്ച് 23 ന് നിയസഭയിൽ മലപ്പുറം ജില്ലയിലെ താലിബാൻ വത്കരണത്തെ കുറിച്ച് നടത്തിയ ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്. 'ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. എന്നുള്ള ശാസനയാണ് നൽകികൊണ്ടിരിക്കുന്നത്.' എന്ന് പറഞ്ഞ സഖാവിന്റെ പാർട്ടി ക്ലാസുകൾ കേട്ടുവളർന്നയാളാണ് മിഡിയവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പരാമർശം.
എന്നാൽ, എൻ.ഡി.എഫിനെതിരെ നടത്തിയ പ്രസംഗം മുസ് ലിംകൾക്കെതിരെയായി മാറ്റിയെന്നാണ് സി.പി.എം വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

