Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസര്‍വകലാശാല അധ്യാപക...

സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan
cancel

കൊച്ചി: നടപടിക്രമങ്ങള്‍ ലംഘിച്ചുള്ള പുതിയ നിയമനിര്‍മാണ നീക്കം സര്‍വകലാശാലകളെ തകര്‍ക്കുന്നതും സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റുകളായി തരംതാഴ്ത്തുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അനധികൃത അധ്യാപക നിയമനം നടത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിയനിര്‍മാണത്തിന് ശ്രമിക്കുന്നത്. സി.പി.എം നേതാക്കള്‍ക്ക് വേണ്ടി സര്‍വകലാശാലകളിലെ നിയമനങ്ങള്‍ റിസര്‍വ് ചെയ്തിരിക്കുകയാണ്. സര്‍ക്കാരിന് തന്നെ അപമാനകരമായ കാര്യങ്ങളാണ് സര്‍വകലാശാലയില്‍ നടക്കുന്നതെന്നും സതീശൻ ആരോപിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന വിവാദം ഇതിന് ഉദാഹരണമാണ്. 25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറിലധികം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ച അധ്യാപകന് 656 സ്‌കോര്‍ ലഭിച്ചിട്ടും 156 മാര്‍ക്ക് ലഭിച്ചയാള്‍ക്കാണ് ഒന്നാം റാങ്ക് നല്‍കിയത്. പത്ത് വര്‍ഷത്തെ അധ്യാപന പരിചയം പോലും ഇല്ലാത്ത, 156 മാര്‍ക്ക് കിട്ടിയ ആള്‍ക്ക് 32 മാര്‍ക്ക് കൊടുത്ത് 656 മാര്‍ക്ക് ലഭിച്ചയാളെ രണ്ടാം സ്ഥാനത്താക്കി. സര്‍വകലാശാലകളില്‍ എന്തും നടക്കുമെന്ന അവസ്ഥയാണ്. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നതാണ് യു.ഡി.എഫ് നിലപാട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടത്. അതിന് മുന്‍പ് കേരള സര്‍വകലാശാലയില്‍ ഉള്‍പ്പെടെ നിയമനത്തില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

വര്‍ഷങ്ങളോളം പഠിച്ച് അക്കാദമിക് മികവുള്ളവരെ ഒഴിവാക്കി പാര്‍ട്ടിക്കാരെ അധ്യാപകരായി നിയമിക്കുന്ന നാണംകെട്ട പരിപാടി ഇനിയെങ്കിലും സി.പി.എം അവസാനിപ്പിക്കണം. അഴിമതിക്കും ഇഷ്ടക്കാരെയും നിയമിക്കാന്‍ വേണ്ടിയാണ് വൈസ് ചാന്‍സലര്‍ നിയമനത്തിലും മാറ്റം വരുത്തുന്നത്. സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാരിന് താല്‍പര്യമുള്ളവരുടെ പേര് മാത്രമെ ചാന്‍സിലര്‍ക്ക് അയക്കൂ. ഉന്നതവിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനം നിയമവിരുദ്ധമാണെന്ന് ഗവര്‍ണറും ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പുണ്ടായതോടെ അനധികൃതമായി നിയമനം നേടിയ വി.സിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ തയാറായില്ല. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കുന്നത് നിയമവിരുദ്ധമായ കാര്യങ്ങളാണെന്നാണ് ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഒരു നിമിഷം പോലും വി.സിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നതാണ് പ്രതിപക്ഷ നിലപാട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ അതിപ്രസരമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ശ്യാം ബി മേനോന്‍ കമീഷനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം നിരന്തരമായി ചൂണ്ടിക്കാട്ടിയതാണ്. രാഷ്ട്രീയ അതിപ്രസരം ഉന്നത വിദ്യാഭ്യാസ മേഖലയെ ക്ഷതമേല്‍പ്പിച്ചിരിക്കുകയാണ്.

ബാങ്ക് ലോണെടുത്ത് കേരളത്തിലെ കുട്ടികളെല്ലാം വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ്. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം കേരളത്തിന് നല്‍കാനായില്ലെങ്കില്‍ പുതുതലമുറയെ ഇവിടെ പിടിച്ച് നിര്‍ത്താനാകില്ല. അതിന് പകരം സ്വന്തക്കാരെ നിയമിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയുടെ അന്തസ് ഇടിച്ച് താഴ്ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നന്നായി പഠിക്കുന്നവര്‍ക്കൊന്നും സര്‍വകലാശാലകളില്‍ ജോലി കിട്ടാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സര്‍വകലാശാലകളില്‍ നടക്കുന്നത്. അതുകൊണ്ട് നിയമനിര്‍മാണ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം.

ലോകയുക്തയുടെ പല്ലും നഖവും കളയാനുള്ള ശ്രമമവും സര്‍ക്കാര്‍ ഉപേക്ഷിക്കണം. ജുഡീഷ്യല്‍ പ്രക്രിയകളിലൂടെ ലോകായുക്ത പുറപ്പെടുവിക്കുന്ന വിധി നടപ്പാക്കണമോയെന്ന് തീരുമാനിക്കുന്നതിന് എക്‌സിക്യൂട്ടിവിനെ ചുമതലപ്പെടുത്തുന്ന ഭേദഗതിയാണ് സര്‍ക്കാര്‍ വരുത്താന്‍ ശ്രമിക്കുന്നത്. ലോകായുക്ത വിധിയില്‍ തെറ്റുണ്ടെങ്കില്‍ അത് കോടതികളിലാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. നിയമവിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇവര്‍ക്ക് എല്ലാവരെയും പേടിയാണ്. ഈ രണ്ട് നിയമങ്ങളിലും ബില്‍ അവതരിപ്പിക്കരുതെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തെറ്റ് ചെയ്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിച്ചു. ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ നല്‍കിയ പണം ഉപയോഗിച്ച് എ.ഡി.ജി.പിമാര്‍ക്ക് വില്ല പണിതു. ഇക്കാര്യത്തില്‍ നടപടി എടുക്കണമെന്ന് ധനകാര്യ വകുപ്പ് നിര്‍ദേശിച്ചിട്ടും മന്ത്രിസഭയില്‍ വച്ച് അത് പാസാക്കിക്കൊടുത്തു. പൊലീസ് വണ്ടിയില്‍ മീന്‍ വാങ്ങാന്‍ പോയെന്നു പറഞ്ഞാല്‍ ആഭ്യന്തരവകുപ്പിന് തന്നെയാണ് നാണക്കേട്. വിമര്‍ശനങ്ങളെ സഹിക്കാന്‍ പറ്റാത്ത അസഹിഷ്ണുതയാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അത് തന്നെയാണ് മോദിയുടെ ശൈലിയും.

വിഴിഞ്ഞം തുറമുഖം നിര്‍മാണത്തെ തുടര്‍ന്ന് മറ്റ് തീരങ്ങളില്‍ അതിന്റെ ആഘാതമുണ്ടാകുന്ന ഗുരുതരമായ പ്രശ്‌നമുണ്ട്. ഇക്കാര്യം തുറമുഖ നിര്‍മാണകാലത്ത് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഇതിനെ മറികടക്കാന്‍ 432 കോടി രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഇതില്‍ ഒരു രൂപ പോലും ചെലവാക്കുകയോ പദ്ധതി നടപ്പാക്കുകയോ ചെയ്തിട്ടില്ല. വിഴിഞ്ഞം തുറമുഖത്തെ തുടര്‍ന്നുണ്ടാകുന്ന തീരശോഷണം ഗൗരവതരമായ വിഷയമാണ്. ദുരിതപൂര്‍ണമായ ജീവിതമാണ് മത്സ്യത്തൊഴിലാളികളുടേത്. അവരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ കൊണ്ടു വന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് യു.ഡി.എഫും കോണ്‍ഗ്രസും പിന്തുണ നല്‍കുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University teacherVD Satheesan
News Summary - V.D. Satheesan should leave the appointment of university teachers to PSC
Next Story