‘ഇഡ്ഡലിയും സാമ്പാറും ഇലയടയും പഴംപൊരിയുമുണ്ട്’ -വിഴിഞ്ഞത്തുനിന്ന് ഇന്ന് കയറ്റുമതി ചെയ്യുന്ന സാധനങ്ങൾ പങ്കുവെച്ച് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തുനിന്ന് ഇന്ന് കയറ്റുമതി ചെയ്യുന്നതിൽ ഇഡലിയും സാമ്പാറും ഇലയടയും പഴംപൊരിയുമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമ്പൂർണ കയറ്റുമതി - ഇറക്കുമതി (എക്‌സിം) പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യത്തെ രണ്ട് എക്സിം കണ്ടെയ്നറുകളും മുഖ്യമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു. കേരളത്തിന്റെ സമഗ്ര സമുദ്ര സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന മിഷൻ സമുദ്ര പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
‘കേരളത്തിലെ നമ്മുടെ ഉൽപന്നങ്ങൾ കൂടി നമുക്ക് കയറ്റുമതി ചെയ്യാൻ കഴിയണം. നമ്മുടെ പരമ്പരാഗത വ്യവസായം, കശുവണ്ടി, കയർ, കൈത്തറി തുടങ്ങിയ ഉൽപന്നങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ, ഒലിയോറസിൻസ് ഇതെല്ലാം തിരുവനന്തപുരത്തുനിന്ന് ഒരു തടസ്സവും കൂടാതെ നമുക്ക് എല്ലാ ലോകരാജ്യങ്ങളിലും എത്തിക്കാൻ കഴിയണം. ഇന്ന് ഞങ്ങളെ അത്ഭുതപ്പെടുത്തിയത് ഇന്ന് കയറ്റുമതി ചെയ്യുന്നതിൽ നിലമേൽ, ആസ്പിൻ വാൾ എന്നീ രണ്ട് സ്ഥാപനങ്ങളുടെ ഭേക്ഷ്യാൽപന്നങ്ങൾ ഉണ്ട്. എന്തൊക്കെ ഉണ്ടെന്നറിയാമോ? ഇഡലിയും സാമ്പാറും ഉണ്ട്, ഇലയടയുണ്ട്, പഴംപൊരിയുണ്ട്! ഇതടക്കമുള്ള കേരളത്തിലെ ട്രഡീഷണൽ ആയിട്ടുള്ള സാധനങ്ങൾ എല്ലാം ഇന്ന് കയറ്റുമതി ചെയ്യുന്ന കൂട്ടത്തിലാണ്.
കേരളത്തിൽ ഉണ്ടാക്കുന്ന വാല്യൂ ആഡഡ് പ്രോഡക്റ്റുകൾക്കെല്ലാം പരിശോധിച്ച് കേരള ബ്രാൻഡ് കൊടുക്കുമെന്ന് ഗവൺമെന്റ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആ കേരള ബ്രാൻഡിലുള്ള ഉൽപന്നങ്ങൾ കൂടി ഇവിടെ നിന്ന് കയറ്റുമതി ചെയ്യപ്പെടാൻ കഴിയും എന്നത് നമ്മുടെ വലിയ സ്വപ്നമാണ്. ആ സ്വപ്നം യാഥാർഥ്യമാകാനാണ് ഈ സംഭവം തുടങ്ങിയിരിക്കുന്നത്. ഇതിന്റെ അനുബന്ധമായ കാര്യങ്ങൾ സമയബന്ധിതമായി തീർക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്റിനു വേണ്ടി ഞാൻ ഏറ്റെടുക്കുന്നു. തീർച്ചയായും അത് നടപ്പിലാക്കും.
രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയനർ സ്റ്റേഷനെയും 18 മിനി തുറമുഖങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റണം എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം. അതിനാണ് മിഷൻ സമുദ്ര ഇന്ന് നമ്മൾ ആരംഭിക്കുന്നത്. മിഷൻ സമുദ്രയുടെ പ്രഖ്യാപന വേദിയായി ഈ സ്റ്റേജ് മാറുകയാണ്.
കേരളം ഇതുവരെ അന്വേഷിച്ചു പോകാത്ത, നമ്മൾ എക്സ്പ്ലോർ ചെയ്യാത്ത നമ്മുടെ പോസിബിലിറ്റി നമുക്കറിയാം. നമുക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്, നമ്മുടെ ജനസാന്ദ്രത വളരെ വലുതാണ്, ഫോറസ്റ്റ് ആക്ട്, പാഡി ആക്ട്, സിആർഎസ്എൽ എന്നിങ്ങനെ ഭൂരിഭാഗം ഭൂമിയും റെഗുലേറ്റഡ് ആണ്. നമ്മുടെ അഡ്വാന്റേജസ് ആണ് നമ്മൾ അന്വേഷിച്ചു പോകേണ്ടത്. 600 കിലോമീറ്റർ ഉള്ള ഈ കടലാണ് ഈ കടലും 18 മിനി തുറമുഖങ്ങളും രണ്ടു സുപ്രധാന തുറമുഖങ്ങളും കണ്ടെയനർ സ്റ്റേഷനുമാണ് നമ്മുടെ അഡ്വാന്റേജസ്.
ഈ തുറമുഖങ്ങളെ മുഴുവൻ നമുക്ക് വളർത്തിയെടുക്കണം. അതിന് സ്വകാര്യ ഇൻവെസ്റ്റ്മെന്റ് ഉണ്ടാകണം. അതിനുവേണ്ട ചർച്ചകൾ ഈ ഗവൺമെന്റ് ആരംഭിച്ചത് സന്തോഷപൂർവ്വം അറിയിക്കുന്നു.
ഈ പോർട്ടുകളെ എല്ലാം കണക്ട് ചെയ്യണം. നമ്മുടെ റോഡ് തിങ്ങി നിറഞ്ഞാണ് സാധനങ്ങൾ പോകുന്നത്. 60ശതമാനം ചരക്കുകടത്ത് കടലിലൂടെ ആക്കണം. ഇപ്പോൾ ബങ്കറിങ് ഫെസിലിറ്റി ആരംഭിക്കും. തുറമുഖബന്ധിതമായ ഒരുപാട് ആക്ടിവിറ്റീസ് ആരംഭിക്കും. ബാർജ് ലോജിസ്റ്റിക്സും വെസൽ ലോജിസ്റ്റിക്സും ഉണ്ടാകണം.
ആവശ്യമായ സ്ഥലം തരാമെന്നും ക്രൂയിസ് ടെർമിനൽ ആരംഭിക്കണമെന്നും ഞങ്ങൾ കൊച്ചിൻ പോർട്ടിനോട് പറഞ്ഞിട്ടുണ്ട്. മിഷൻ സമുദ്രയുടെ ഭാഗമായി കൊച്ചിയിൽ നിന്ന് ദുബായിലേക്കും കൊച്ചിയിൽ നിന്ന് ഗോവയിലേക്കും കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും യാത്രാകപ്പലുകൾ ഉണ്ടാകും. അതിനെ നമ്മൾ 44 നദികളുമായും കയലുകളുമായും ഉൾനാടൻ ജലഗതാഗതവുമായും ബന്ധിപ്പിച്ച് വലിയ ടൂറിസം പ്രോജക്റ്റുകൾ കേരളത്തിൽ ഉണ്ടാകും. റിവർ ക്രൂയസ് ഉണ്ടാകും. ഇതാണ് നമ്മുടെ സ്വപ്നം. ഇത് യാഥാർത്ഥ്യമാക്കാൻ സമയബന്ധിതമായ പദ്ധതികളുമായി മുന്നോട്ടു പോകുന്നുണ്ട്.
കൊച്ചിയിൽ ഒരു വലിയ ഓഷ്യനേറിയം തുടങ്ങാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കേരളത്തിന് മാരിടൈം ഹിസ്റ്ററി ഉണ്ട്. ഇന്ത്യയിൽ ആദ്യമായി വിദേശികൾ എത്തിയത് കേരളത്തിലാണ്. 1498ൽ വാസ്കോഡഗാമ കാപ്പാട് ബീച്ചിലാണ് ഇറങ്ങിയത്. പോർച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും വന്നു. നമ്മുടെ ഈ സമുദ്രമേഖലയിൽ നടന്ന ഒരുപാട് ആക്ടിവിറ്റികൾ ഉണ്ട്. അതിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും മനോഹരമായ സമുദ്ര ചരിത്രം പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള മാരിടൈം മ്യൂസിയവും കേരളത്തിൽ ഉണ്ടാകും. അതിൻറെ നടപടികളും കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് സർക്കാർ ആരംഭിച്ചു.
നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. മിഷൻ സമുദ്ര എന്ന കൺസെപ്റ്റ് അക്കാദമികമായി ബന്ധിപ്പിക്കണം. വിഴിഞ്ഞം പോർട്ട് അക്കാദമിക് പ്രോഗ്രാമുകളും ട്രെയിനിങ് സെന്ററുകളും ആരംഭിക്കുകയാണ്. മാരിടൈം ഹിസ്റ്ററി, മാരിടൈം ലോ, ലോജിസ്റ്റിക്സ് തുടങ്ങിയ ഒരുപാട് സബ്ജക്റ്റുകളുണ്ട്. ആ സബ്ജക്റ്റുകളിൽ അക്കാദമിക് പ്രോഗ്രാമുകൾ തുടങ്ങണം. അവിടെ പഠിച്ചു പുറത്തിറങ്ങുന്നവർക്ക് കേരളത്തിൽ തന്നെയുള്ള തുറമുഖങ്ങളിൽ ജോലി കിട്ടുന്നതിനുള്ള സാധ്യത കൂടി നമ്മൾ ഉറപ്പുവരുത്തണം.
ഇവർ ഇവിടെ ആരംഭിച്ച ആൽഗരിതം ഡ്രിവൻ ആയിട്ടുള്ള ഇവരുടെ ഈ ഓട്ടോമേറ്റഡ് സംവിധാനത്തിലും നല്ല ട്രെയിനിങ് കൊടുക്കണം. സിയാൽ എയർപോർട്ട് കൺസൾട്ടൻസി സർവിസ് തുടങ്ങണം ഞാനും കുഞ്ഞാലിക്കുട്ടി സാഹിബും സിയാലിൽ ചെന്നപ്പോൾ അവരോട് പറഞ്ഞിരുന്നു. ഇന്ത്യയിലോ മൂന്നാം ലോക രാജ്യങ്ങളിലോ ലോകത്തിൽ എവിടെയുമോ ഒരു പോർട്ട് തുടങ്ങാനുള്ള എല്ലാ ശേഷിയും സിയാലിനുണ്ട്. എഫിഷ്യന്റ് ആയിട്ടുള്ള ഒരു ടാലന്റ് പൂൾ അവിടെയുണ്ട്.
വിരിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഒരു കൺസൾട്ടൻസി തുടങ്ങണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. ലോകത്തിൽ ഏത് രാജ്യത്തും ഒരു പോർട്ട് ആരംഭിക്കണമെങ്കിൽ ഇവിടുന്ന് നമ്മുടെ കൺസൾട്ടൻസിയെ നമുക്ക് അയക്കാൻ കഴിയും. എക്സ്പീരിയൻസ്ഡ് ആയി ഒരു ടീമിനെ ക്രിയേറ്റ് ചെയ്ത് ലോകത്ത് ഏത് രാജ്യത്തും പുതിയ പോർട്ട് തുടങ്ങാൻ കഴിയും.
ഒരുപാട് സാധ്യതകളാണ് നമ്മുടെ മുമ്പിൽ ഉള്ളത്. ആ സാധ്യതകളെ മുഴുവൻ നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി പ്രയോജനപ്പെടുത്തുക എന്ന വലിയ സ്വപ്നത്തിന്റെ ആരംഭമാണ് ഇന്നിവിടെ കുറിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

