എസ്.ഐ..ടിയിൽ സി.പി.എം ബന്ധമുള്ള സി.ഐമാർ, ശബരിമല അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ സി.പി.എം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഈ നീക്കത്തിന് പിന്നിൽ മുതിർന്ന രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എസ്.ഐ.ടിയെ നിർവീര്യമാക്കാനുള്ള നീക്കത്തിൽ ഹൈകോടതി ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.ഐടി.യില്‍ നുഴഞ്ഞ് കയറാനും വാര്‍ത്തകള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്താനുമുള്ള നീക്കമാണ് നടക്കുന്നത്. സി.പി.എമ്മുമായി ബന്ധമുള്ള രണ്ട് സി.ഐമാരെ കൂട്ടിച്ചേർത്തത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണ്. അന്വേഷണ വിവരങ്ങൾ ചോർത്താനും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും വി.ഡി.സതീശൻ ആരോപിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ എസ്ഐടിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന് മുൻപും വി.ഡി.സതീശൻ ആക്ഷേപം ഉന്നയിച്ചിരുന്നു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം ഉന്നതരിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ആവശ്യപ്പെട്ടു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിൽ കാലതാമസം ഉണ്ടായി. അതിന് കാരണം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണ്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. അല്ലാതെ ഒരു ഫോട്ടോയുടെ പേരിലല്ല. കടകംപള്ളിയെ എത്രയോ നേരത്തേ ചോദ്യം ചെയ്യേണ്ടതായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപിള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കുകയായിരുന്നുവെന്നു അടൂർ പ്രകാശ് പറഞ്ഞു.
എസ്.ഐ.ടിയുടെ അന്വേഷണത്തെ എതിർക്കുന്നില്ലെന്നും എന്നാൽ ബാഹ്യ ഇടപെടലില്ലാതെ അന്വേഷണം കൃത്യമായി നടക്കണമെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

