സോളാർ ഗൂഢാലോചന: കേരള പൊലീസിന്‍റെ അന്വേഷണം വേണ്ടെന്ന് വി.ഡി. സതീശൻ
text_fieldsകൊച്ചി: സോളാര്‍ ഗൂഢാലോചന സംബന്ധിച്ച സി.ബി.ഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടെന്നും എന്നാൽ, കേരള പൊലീസിന്‍റെ അന്വേഷണം വേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്വേഷണം ആവശ്യപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചയില്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കാനാകില്ല. സി.ബി.ഐ റിപ്പോര്‍ട്ടില്‍ അന്വേഷണമുണ്ടായില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിതന്നെ മൊഴികൊടുത്ത കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ള കേസിലേക്ക് സി.ബി.ഐ റിപ്പോര്‍ട്ട് കൂടി നല്‍കി ശക്തിപ്പെടുത്തണോ ഹൈകോടതിയെ സമീപിക്കണോ എന്ന് നിയമവിദഗ്ധരുമായി കൂടിയാലോചിക്കുകയാണ്. ലൈംഗിക ആരോപണത്തിന് വിധേയരായവരെ മനഃപൂര്‍വം കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് അന്വേഷിക്കേണ്ടത്. ഇക്കാര്യമാണ് യു.ഡി.എഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടത്.
മന്ത്രിസഭ പുനഃസംഘടന എല്‍.ഡി.എഫിന്റെ ആഭ്യന്തരകാര്യമാണ്. മുഖം മിനുക്കി വരുമ്പോള്‍ കൂടുതല്‍ വികൃതമാകുമോയെന്ന് അപ്പോള്‍ നോക്കാം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രങ്ങളില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്. നടന്‍ അലന്‍സിയറുടെ പരാമര്‍ശം ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

