പുതിയ കാർ വാങ്ങില്ല, നിലവിലുള്ള കാര്‍ ഉപയോഗിക്കും, നിറം നോക്കില്ലെന്നും വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: പുതിയ കാര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ അത് ഭരണസംവിധാനത്തിന് നല്‍കുന്ന തെറ്റായ സന്ദേശമായിരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. സാമ്പത്തികനില വഷളായിരിക്കുന്ന സമയത്ത് ആര്‍ഭാടങ്ങള്‍ പരമാവധി കുറച്ച് നമ്മള്‍ ചില മാതൃകകള്‍ സൃഷ്ടിക്കണം. നിലവിലുള്ള കാര്‍ ഉപയോഗിക്കും. അതിന്റെ നിറമൊന്നും നോക്കില്ലെന്നും സതീശൻ പറഞ്ഞു.
വലിയ ആര്‍ഭാടത്തോടെയും പത്രാസോടെയും റോഡിലൂടെ പോയാല്‍ ആളുകള്‍ തന്നെ ഉള്ളില്‍ കളിയാക്കി ചിരിക്കും. താൻ അത്രയ്‌ക്കൊന്നും ആയിട്ടില്ല. പോകുന്ന വഴിയില്‍ ആളുകളെ പരമാവധി ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. വിരലില്‍ എണ്ണവുന്നതില്‍ താഴെ വാഹനങ്ങള്‍ മാത്രമെ പാടുള്ളുവെന്നും പറഞ്ഞിട്ടുണ്ട്. ഇതിന് മുമ്പ് പോയവരെയൊന്നും പരിഹസിക്കുകയല്ല. അവര്‍ക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നിരിക്കും. പക്ഷെ എനിക്ക് അതിന്റെയൊന്നും ആവശ്യമില്ല. മുകളില്‍ ഇരിക്കുന്നവര്‍ നല്‍കേണ്ട സന്ദേശമുണ്ട്. നമ്മള്‍ പത്രാസും ആര്‍ഭാടവും കാണിച്ചാല്‍ താഴെയുള്ളവരും അത് ചെയ്യും. അതിനുള്ള ശേഷി കേരളത്തിന്റെ ഖജനാവിനില്ലെന്നും സതീശൻ പ്രതികരിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിൽ 14ഓളം വാഹനങ്ങൾ ഉണ്ടായിരുന്നു. സുരക്ഷ, രണ്ട് പൈലറ്റ് വാഹനങ്ങൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം, സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും സഞ്ചരിക്കുന്ന നാല് എസ്‌കോർട്ട് വാഹനങ്ങൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനു സമാനമായുള്ള സ്‌പെയർ/ബാക്കപ്പ് കാർ, ആംബുലൻസ്, സ്‌ട്രൈക്കർ ഫോഴ്‌സ് വാഹനം എന്നിവനയാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. കറുത്ത കിയ കാർണിവൽ കാറായിരുന്നു പിണറായി വിജയൻ രണ്ടു വർഷമായി ഉപയോഗിച്ചത്. ഇതിനൊപ്പം കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

