പാലക്കാട് സി.പി.എം-ബി.ജെ.പി ഡീലെന്ന് വി.ഡി.സതീശൻ: ‘പകരം 10 സീറ്റിൽ സി.പി.എമ്മിനെ സഹായിക്കാനാണ് ധാരണ’
text_fieldsതിരുവനന്തപുരം: കേരളത്തിൽ സീറ്റ് ലഭിക്കുമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ചില ഡീലുകൾ നടന്നിട്ടുണ്ട്. പാലക്കാട് സീറ്റിലാണ് ഡീൽ നടന്നത്. പാലക്കാട് ദുർബലനായ സ്ഥാനാർഥിയെ സി.പി.എം നിർത്തിയത് അതുകൊണ്ടാണ്. അത്, വിജയിക്കാൻ പോകുന്നില്ല. അവിടെ, രമേഷ് പിഷാരടി വിജയിക്കുമെന്ന് ഉറപ്പാണ്. പാലക്കാട് ബി.ജെ.പിയെ സഹായിച്ചാൽ കേരളത്തിൽ 10 ഇടങ്ങളിൽ ബി.ജെ.പി സി.പി.എമ്മിനെ സഹായിക്കാമെന്നാണ് ധാരണയെന്നും സതീശൻ പറഞ്ഞു.
ടീം യു.ഡി.എഫ് വളരെ ശക്തമാണ്. അതിനാൽ, സി.പി.എമ്മിന്റെ എല്ലാം ചരടുവലികളും ഞങ്ങൾ അറിയുന്നുണ്ട്. ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി നമ്മുടെ കേരളത്തെ മാറ്റാനാണ് യു.ഡി.എഫ് നീക്കം. എല്ലാറ്റിനും യു.ഡി.എഫിന് വ്യക്തമായ പ്ലാനുണ്ടെന്നും സതീശൻ പറഞ്ഞു. വനിതകൾക്ക് സൗജന്യ യാത്ര, കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സബ്‌സിഡി, അതുവഴി കെ.എസ്.ആര്‍.ടി.സിയെ സ്വയം പര്യാപ്തമാക്കുമെന്നും സതീശൻ പറഞ്ഞു.
കിഫ്ബിയുടെ കണക്ക് പുറത്ത്‍ വിടും. കേരളത്തിന്റെ പൊതുവരുമാനം വർധിപ്പിക്കും. നമ്മുടെ വരും തലമുറയെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള വികസനമാണ് നടപ്പിലാക്കുക. മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരു തർക്കവും കാണില്ല. എല്ലാ കാര്യത്തിലും അനുകൂലമായ അന്തരീക്ഷമാണുള്ളത്. കേരളത്തിൽ നാളിതുവരെയില്ലാത്ത തരത്തിൽ ഒറ്റക്കെട്ടായ നേതൃത്വമാണിപ്പോഴുള്ളത്. സി.പി.എമ്മിനെ ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. നല്ല കമ്മ്യൂണിസ്റ്റുകാർക്ക് ഭരണം മടുത്ത്കഴിഞ്ഞു. അതിനാൽ, ഞാൻ പലപ്പോഴും പറയാറുണ്ട്, നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാൽ ചിരിക്കണമെന്ന്. കാരണം അവർ മനസുകൊണ്ട് യു.ഡി.എഫിനൊപ്പമാണെന്നും സതീശൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിട്ടില്ല. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 92 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞു. സീറ്റ് നിർണയത്തിൽ ഘടകകക്ഷികളുമായി ഒരു അപസ്വരവും ഉണ്ടായില്ല. ചില മാധ്യമങ്ങൾ ബോധപൂർവം തെറ്റായ വാർത്തകൾ പുറത്ത്‍ വിട്ടു. ഡൽഹിയിൽ ചര്‍ച്ച നടന്നത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രമാണ്. എത്രയോ വിസ്മയളുണ്ടായി. ജി സുധാകരൻ, ഗോവിന്ദൻ, എ.സുരേഷ്, പി.കെ.ശശി എല്ലാം വിസ്മയങ്ങളാണ്. ഇവരുടെ നീക്കങ്ങൾക്ക് സി.പി.എമ്മിലെ മുതിർന്ന നേതാക്കൾ പിന്നിൽ നിന്ന് പിന്തുണ നൽകുന്നുണ്ട്.
നാല് സ്വതന്ത്രസ്ഥാനാർഥികളുമായി ധാരണ ഉണ്ട്. അവർ, ജയിച്ചാൽ യു.ഡി.എഫിനൊപ്പം നിൽക്കും. യു.ഡി.എഫിൽ നിന്ന് വിട്ടുപോയ സാമൂഹിക ഘടകങ്ങൾ സമ്പൂർണമായി തിരിച്ചുവന്നകാലമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണമിതാണ്. നിലവിൽ സർക്കാർ നടത്തുന്നത് കള്ളപ്രചാരണമാണ്. അതെല്ലാം പൊളിച്ചടുക്കുമെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

