അമൃതാനന്ദ മയിയെ സന്ദർശിച്ച് വി.ഡി. സതീശൻ; ‘ദർശനം സ്വീകരിച്ചു, കുടിവെള്ള വിതരണം മുതൽ ഗ്രാമ ശാക്തീകരണം വരെ ചർച്ച ചെയ്തു’
text_fieldsകൊല്ലം: മുഖ്യമന്ത്രി വി.ഡി. സതീശൻ അമൃതാനന്ദ മയിയെ സന്ദർശിച്ചു. കൊല്ലം അമൃതപുരിയിലെ ആശ്രമത്തിൽ ഇന്നലെയായിരുന്നു കൂടിക്കാഴ്ച.
ദർശനം സ്വീകരിച്ച അദ്ദേഹം, കുടിവെള്ള വിതരണം മുതൽ ഗ്രാമ ശാക്തീകരണവും പരിസ്ഥിതി സംരംഭങ്ങളും അടക്കമുള്ള പൗരന്മാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്തതായും അമൃതാന്ദമയി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. വീടിനടുത്തുള്ള കളരി ക്ഷേത്രത്തിലും മുഖ്യമന്ത്രി പ്രാർഥന നടത്തി.
കടലിൽ കാണാതായവരുടെ വീടുകളിലും ഇന്നലെ മുഖ്യമന്ത്രി സന്ദർശനം നടത്തിയിരുന്നു. കാണാതായവർക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി ഷിബു ബേബി ജോൺ എന്നിവർ നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ വിഴിഞ്ഞത്ത് കാണാതായ പുല്ലുവിള സ്വദേശി ജോൺ മാത്യാസിന്റെയും മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെയും വീടുകളിലുമാണ് സന്ദർശനം നടത്തിയത്.
രക്ഷാപ്രവർത്തനങ്ങളിൽ അലംഭാവം ആരോപിച്ചും ഫീഷറീസ് മന്ത്രി തീരദേശത്തേക്ക് എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയും പ്രതിപക്ഷം സർക്കാറിനെതിരെ പ്രതിഷേധം കടുപ്പിക്കുന്ന ഘട്ടത്തിൽ കൂടിയാണ് സന്ദർശനം. ബന്ധുക്കളെ സന്ദർശിച്ച് ആശ്വസിപ്പിച്ച മന്ത്രിമാർ രക്ഷാദൗത്യത്തിന്റെ സ്ഥിതിഗതികൾ വിശദീകരിച്ചു. പുല്ലുവിളയിലെ ജോൺ മാത്യാസിന്റെ വീട്ടിൽ രാവിലെ 11 ഓടെയാണ് ചെന്നിത്തലയും വി.ഇ. അബ്ദുൽ ഗഫൂറുമെത്തിയത്. ജോണിന്റെ മക്കളായ ജിനിൻ, ജിജി എന്നിവരുടെ പഠനകാര്യങ്ങൾ ചോദിച്ചറിഞ്ഞ ചെന്നിത്തല പരമാവധി തിരച്ചിൽ നടത്തുന്നുണ്ടെന്നും സർക്കാർ ഒപ്പമുണ്ടെന്നും വ്യക്തമാക്കി.
ആദ്യഘട്ട രക്ഷാദൗത്യം ഏറ്റവും നിർണായകമാണെന്നും തുടക്കത്തിൽ ഇടപെടൽ ഇല്ലാത്തത് തങ്ങൾക്ക് പ്രയാസമുണ്ടാക്കിയെന്നും ജിനിൻ മന്ത്രിമാരോട് പറഞ്ഞു. സാധ്യമാകുന്നതെല്ലാം ചെയ്യാമെന്ന് ഉറപ്പുനൽകിയ ചെന്നിത്തല, കുടുംബത്തിന്റെ ബുദ്ധിമുട്ടും വേദനയും സർക്കാർ പൂർണമായി ഉൾക്കൊള്ളുന്നുവെന്ന് പറഞ്ഞു. ‘നിങ്ങൾ എന്തെങ്കിലും പറഞ്ഞാൽ പോലും ഞങ്ങൾക്ക് വിഷമമില്ല, വികാരം കൊണ്ട് പറയുന്നതാകും’ എന്നും ചെന്നിത്തല വ്യക്തമാക്കി.
കോസ്റ്റൽ പൊലീസിലടക്കം ചില പരിമിതികൾ നിലനിൽക്കുന്നുണ്ടെന്നും അതെല്ലാം പരിഹരിക്കുമെന്നും ഉറപ്പ് നൽകിയാണ് മന്ത്രിമാർ മടങ്ങിയത്. പിന്നാലെ ഉച്ചക്ക് 12.30 ഓടെയാണ് മന്ത്രിതല സംഘം മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ വീട്ടിലെത്തിയത്. മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ ശാസ്ത്രീയമായി പരിഹരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

