സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ
text_fieldsതിരുവനന്തപുരം: സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം വി.ഡി. സതീശൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ കണ്ടിരുന്നു. തുടർന്ന് നിയമസഭാകക്ഷി യോഗത്തിന് ശേഷം എം.എൽ.എമാരുടെ പിന്തുണക്കത്തുമായാണ് ഗവർണറെ കാണാൻ വി.ഡി. സതീശൻ പോയത്. പിന്തുണക്കത്ത് ഗവർണർക്ക് കൈമാറുകയായിരുന്നു.
തിരുവനന്തപുരം സെൻട്രൽ ഹാളിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കും. എം.എൽ.എമാരുടെ സത്യപ്രതിജ്ഞ 22നും എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 18ന് നടത്തും.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ എതിർപ്പ് പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുക്കില്ല. എന്നാൽ വി.ഡി. സതീശനുള്ള പിന്തുണ നൽകി കത്ത് നൽകുമെന്നും അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം.
മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തുടരുമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് 'നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ എന്നാണ്' മറുപടി നൽകിയത്. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിലുള്ള പ്രതികരണം നൽകിയ ശേഷം തിരികെ നടന്ന് പോകവേ ചിരിച്ച് കൊണ്ട് കെ.സി. വേണുഗോപാൽ പ്രതികരിച്ചത്.
കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഞാൻ കോൺഗ്രസ് പ്രവർത്തകനാണ്. പാർട്ടിയാണ്, ജനങ്ങളാണ് വലുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വി.ഡി. സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാ വശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

