കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയെ എതിർക്കാനുള്ള മൂന്നു കാരണങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല, സാമൂഹിക ആഘാത പഠനം നടത്തിയില്ല, പദ്ധതിക്ക് വേണ്ട 1.30 ലക്ഷം കോടി രൂപയുടെ ചെലവ് സംസ്ഥാനത്തിന് താങ്ങാവുന്നതല്ല എന്നിവയാണ് കാരണങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിൽവർ ലൈനെ കുറിച്ചുള്ള പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് സംസ്ഥാന സർക്കാർ മറുപടി പറഞ്ഞേ മതിയാകൂവെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
പാരിസ്ഥിതിക ലോല പ്രദേശമായ കേരളത്തിൽ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാറിന് എങ്ങനെ ധൈര്യം വരുന്നുവെന്ന് സതീശൻ ചോദിച്ചു. സിൽവർ ലൈൻ പദ്ധതിക്ക് 1,24,000 കോടി രൂപ ചെലവാകുമെന്നാണ് 2018ൽ നീതി ആയോഗ് പറഞ്ഞത്. ഇപ്പോഴത് ഒന്നര ലക്ഷം കോടിയാകുമെന്നാണ് വിലയിരുത്തൽ. ഇത് കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് എങ്ങനെയാണ് ഉത്തേജനം നൽകുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.
സർക്കാറിനെതിരായ വിമർശനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കുന്നത് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എതിർക്കുന്നവരെ മോദി രാജ്യദ്രോഹിയെന്നും പിണറായി ദേശദ്രോഹിയെന്നും മുദ്ര കുത്തുന്നു. അത് തങ്ങളോട് വേണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.