Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധു നിയമനം: മറുപടി...

ബന്ധു നിയമനം: മറുപടി പറയാതെ മുഖ്യമന്ത്രി എന്തിനാണ് ഒളിച്ചു കളിക്കുന്നത് -വി.ഡി. സതീശൻ

text_fields
bookmark_border
ബന്ധു നിയമനം: മറുപടി പറയാതെ മുഖ്യമന്ത്രി എന്തിനാണ് ഒളിച്ചു കളിക്കുന്നത് -വി.ഡി. സതീശൻ
cancel

തിരുവനന്തപുരം: ഗവര്‍ണറെ അപായപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിച്ചതിന് പിന്നില്‍ വൈസ് ചാന്‍സലര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥയെ കുറിച്ച് അറിയില്ല. പക്ഷെ ഗവര്‍ണര്‍ അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ ഉന്നതനായ ഉദ്യോഗസ്ഥനെക്കൊണ്ട് അത് അന്വേഷിപ്പിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടു വരേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഗവര്‍ണര്‍ കണ്ണൂര്‍ വി.സിക്ക് പുനര്‍നിയമനം നല്‍കിയത് ക്രമവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് പ്രതിപക്ഷം അന്നേ പറഞ്ഞതാണ്. ഗവര്‍ണര്‍ പിന്നീടത് സമ്മതിക്കുകയും ചെയ്തു. നിയമവിരുദ്ധമായി നിയമനം നേടിയ വി.സിയോട് രാജി ആവശ്യപ്പെടുകയോ പുറത്താക്കുകയോ ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ഗവര്‍ണര്‍ അതിന് തയാറായില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

വൈസ് ചാന്‍സലര്‍മാരെ ഉപയോഗിച്ച് കൊണ്ട് സി.പി.എം നേതാക്കളുടെ ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന അനധികൃത നിയമനം ചെറുപ്പക്കാര്‍ ഉള്‍പ്പെടുന്ന പൊതുസമൂഹത്തിനും അക്കാദമിക് സമൂഹത്തിനും എന്തുമാത്രം അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നില്ല. എന്നിട്ടും ബന്ധു നിയമനങ്ങളെ ന്യായീകരിക്കുകയാണ്. 651 സ്‌കോറുള്ള ആളെ ഒഴിവാക്കി 156 സ്‌കോറുള്ള ആള്‍ക്ക് ജോലി കൊടുക്കുന്നത് കേരളത്തിന്റെ പൊതുബോധത്തോടുള്ള വെല്ലുവിളിയാണ്.

മുഖ്യമന്ത്രിയുടെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് വേണ്ടിയാണ് നിയമവിരുദ്ധമായ നിയമനം നടത്തിയത്. എന്നിട്ടും മറുപടി പറയാതെ മുഖ്യമന്ത്രി എന്തിനാണ് ഒളിച്ചുകളിക്കുന്നത്? ഇതേക്കുറിച്ച് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കാത്തത് എന്തുകൊണ്ടാണ്? ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നേരത്തെയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ബന്ധുവിനെ കേരള സര്‍വകലാശാലയില്‍ നിയമിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. സര്‍വകലാശായിലെ നിയമനങ്ങളെല്ലാം സി.പി.എമ്മുകാര്‍ക്കല്ല, സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് വേണ്ടി സംവരണം ചെയ്തിരിക്കുകയാണ്.

ഗവര്‍ണര്‍ പറയുന്ന കാര്യങ്ങളില്‍ വാസ്തവം ഉണ്ടോയെന്ന് പറയേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. തെറ്റായ നിയമനമാണ് നടന്നതെങ്കില്‍ അത് തെറ്റാണെന്ന് പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രി ഈ മൗനം തുടര്‍ന്നാല്‍ അദ്ദേഹത്തിന്റെ കൂടി അറിവോടെയാണ് ഈ നിയമനം നടന്നതെന്ന് പറയേണ്ടിവരും. അനധികൃത നിയമനത്തെ കുറിച്ചാണ് ഇപ്പോള്‍ മറുപടി പറയേണ്ടത്. അതിനെ കുറിച്ച് ചോദിക്കുമ്പോള്‍ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടമെന്ന് പറയരുത്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ സി.പി.എമ്മിനേക്കാള്‍ മുന്നിലാണ് കോണ്‍ഗ്രസ്.

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള യുദ്ധത്തില്‍ പ്രതിപക്ഷം കക്ഷി ചേരാനില്ല. അവര്‍ എപ്പോള്‍ വേണമെങ്കില്‍ ഒത്തുതീര്‍പ്പിലെത്തും. ഏറാന്‍മൂളികളായ വി.സിമാരെ സൃഷ്ടിക്കാനുള്ള നിയമനിര്‍മാണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍. ഇതെല്ലാം അനധികൃത അധ്യാപക നിയമനത്തിന് വേണ്ടിയാണ്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരമാണ് ഇവര്‍ തകര്‍ക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തെ ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്ന് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NepotismPinarayi Vijayan
News Summary - VD Satheesan attack to Pinarayi Vijayan in Nepotism
Next Story