വട്ടപ്പാറ അപകടത്തിൽ പരിക്കേറ്റത് 22 പേര്‍ക്ക്; രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsവട്ടപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചപ്പോൾ
വെഞ്ഞാറമൂട്: വട്ടപ്പാറയിൽ ഇന്ധ ടാങ്കര്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റത് 22 പേര്‍ക്ക്. ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച അപകടത്തിൽ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഭവാനി (69), അനശ്വര (13), ബിന്ദുദാസ് (54), കാഞ്ചന (49), ശാന്തി (49), ഗോപകുമാര്‍(60), മോഹിത് (27), രാജേഷ് (33), ആതിര (32), ഷൈലജ (38), സാവിത്രി (64), രമാഭായി (57), ബിജു (49), ഹരീന (23), അനില്‍ കുമാര്‍ (54), ഗീത (48), ദിപിശ്വാസ് (18), ജോയല്‍ (33), ഷൈന (24), അഫ്‌റിന്‍ (22), ആര്യ മുരളി (29) ബിന്ദു (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരത്തെ ഓണാഘോഷ പരിപാടികള്‍ കണ്ട് മടങ്ങുകയായിരുന്ന വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂര്‍ മേഖലയിലുള്ളവരാണ് പരിക്കേറ്റവരില്‍ കൂടുതല്‍ പേരും.
കഴിഞ്ഞ ദിവസം രാത്രി 10.30നായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്ന ബസും എറണാകുളത്ത് നിന്നും പെട്രോളുമായി വട്ടപ്പാറയിലുള്ള പമ്പിലേക്ക് വന്ന ടാങ്കര്‍ ലോറിയുമാണ് വട്ടപ്പാറക്ക് സമീപം ഉദിമൂട് വളവില്‍ കൂട്ടിയിടിച്ചത്.
എതിരെ വന്ന വാഹനത്തിനെ മറികടക്കാന്‍ ദിശ മാറ്റുന്നതിനിടെ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ടാങ്കര്‍ ലോറിയുടെയും ബസിന്റെയും മുന്‍ വശത്തെ ഗ്ലാസ് ചില്ലുകള്‍ തകര്‍ന്നു. പരിക്കേറ്റവരെ വട്ടപ്പാറ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടാങ്കറിൽ ഇന്ധനം ഉണ്ടായിരുന്നെങ്കിലും തീപിടിത്തം ഉൾപ്പെടെ മറ്റ് അപകടങ്ങളിലേക്ക് പോകാത്തത് രക്ഷയായി. പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് നീക്കി വാഹനങ്ങൾ കടത്തിവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

