വാമനജയന്തിയെചൊല്ലി ആക്രമണം: പരാതിക്കാരനായ തെയ്യം കലാകാരൻ അറസ്റ്റിൽ
text_fieldsനാദാപുരം: ക്ഷേത്രത്തിൽ തിറയാടാനെത്തിയ തെയ്യംകലാകാരനെ, വീട്ടമ്മയെ അപമാനിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദത്തിൽ. കൊയിലാണ്ടി ചെങ്ങോട്ട്കാവിൽ താമസിക്കുന്ന വിഷ്ണുമംഗലത്തെ വട്ടക്കണ്ടിയിൽ സജേഷിനെയാണ് (30) കല്ലാച്ചി ഉണ്ണംനാട് ക്ഷേത്രത്തിൽ തിറയാടാനെത്തിയപ്പോൾ നാദാപുരം എസ്.ഐ കെ.പി. അഭിലാഷും സംഘവും ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ അറസ്റ്റ് ചെയ്തത്. യുവാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരും തെയ്യംകലാകാരന്മാരും പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നത് നാടകീയ രംഗങ്ങൾക്കിടയാക്കി. ഇതോടെ രണ്ടുമണിക്കൂറിലേറെ ഉത്സവം മുടങ്ങി.
കഴിഞ്ഞ തിരുവോണനാളിൽ ഒാണപ്പൊട്ടൻ കെട്ടിയെത്തിയ സി.പി.എം അനുഭാവിയായ സജേഷിനെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞതും മർദിച്ചതും വിവാദമായിരുന്നു. ഒാണം വാമനജയന്തിയായി ആഘോഷിക്കണമെന്ന് ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ അമിത് ഷാ നടത്തിയ വിവാദ പ്രസ്താവന കത്തിനിൽക്കുന്ന കാലത്തായിരുന്നു ഇത്. വേഷം കെട്ടി ഗൃഹസന്ദർശനത്തിനെത്തിയപ്പോഴായിരുന്നു മർദനം. ഒാണം വാമന ജയന്തിയാണെന്നും അതിനാൽ ഇതൊന്നും ഇവിടെ അനുവദിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു മർദനമെന്ന് സജേഷ് അന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഇതിനിടെ ഓണപ്പൊട്ടനായെത്തിയ സജേഷ് വീട്ടിൽകയറി തന്നെ അപമാനിച്ചെന്ന് ആരോപിച്ച് ബി.ജെ.പി അനുഭാവിയായ വീട്ടമ്മയും പൊലീസിൽ പരാതി നൽകി. ഇവരുടെ പരാതിയിൽ സജേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ അറസ്റ്റ് ചെയ്യാത്തതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് ബുധനാഴ്ച അറസ്റ്റുണ്ടായത്. ഇതോടെ അമ്പലത്തിൽ തിറയാട്ടത്തിനെത്തിയ തെയ്യംകലാകാരന്മാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു. സി.പി.എം നേതാക്കളായ കെ.പി. കുമാരൻ മാസ്റ്റർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.പി. രാജൻ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ എന്നിവരെത്തി തിറയാട്ടത്തിനായി യുവാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ല. സമരം നടത്തുന്ന തെയ്യം കലാകാരന്മാരോട് ക്ഷേത്രം ഭാരവാഹികൾ ആചാരങ്ങൾക്ക്് തടസ്സമുണ്ടാക്കരുതെന്നും ഉത്സവത്തിനെത്തണമെന്നും ആവശ്യപ്പെട്ടത് വാക്കേറ്റത്തിനിടയാക്കി. പ്രതിയെ വിട്ടയക്കില്ലെന്നും കോടതിയിൽ ഹാജരാക്കാമെന്നും കുറ്റ്യാടി സി.ഐ ടി. സജീവൻ സമരക്കാരെ അറിയിച്ചു. ഇതോടെ പൊലീസിനെതിരെ രൂക്ഷമായ മുദ്രാവാക്യവുമായി കൂടുതൽ പേർ സ്ഥലത്തെത്തി. ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ സ്റ്റേഷൻ ഉപരോധിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചതോടെ പ്രതിഷേധക്കാർ പിൻവാങ്ങി.
സ്ഥലത്തെത്തിയ സി.പി.എം ഏരിയ സെക്രട്ടറി പി.പി. ചാത്തു പൊലീസ് നടപടിയെ വിമർശിച്ചു. നാദാപുരം എസ്.ഐ സംഘ്പരിവാറിെൻറ പ്രാന്തപ്രചാരകനായി മാറുകയാണെന്നും ഒളിവിൽ പോകാത്ത പ്രതിയെ ക്ഷേത്രത്തിലെത്തി അറസ്റ്റ് ചെയ്തത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് നാദാപുരം ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് സജേഷിനോട് സ്റ്റേഷനിൽ നേരത്തെ ഹാജരാകാൻ ആവശ്യപ്പെെട്ടങ്കിലും അനുസരിച്ചില്ലെന്നും ക്ഷേത്രപരിസരത്തുവെച്ച് കണ്ടപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുെന്നന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഭക്തർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടും ബി.ജെ.പി നേതാക്കൾ മൗനംപാലിച്ചത് ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.