അന്ന് മുഖ്യമന്ത്രിയുടെ കാല് പിടിക്കരുതായിരുന്നു- വാളയാര്‍ അമ്മ
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാല് പിടിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നതായി വാളയാര്‍ കുട്ടികളുടെ അമ്മ. കുട്ടികളുടെ മരണത്തെക്കുറിച്ച് ഇന്നും സര്‍ക്കാര്‍ സി.ബി.ഐക്ക് ഫയലുകള്‍ കൈമാറിയിട്ടില്ലെന്നും തുടരന്വേഷണമാണോ പുനരന്വേഷണമാണോ കേസില്‍ നടത്തേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് സി.ബി.ഐയെന്നും അവര്‍ പറഞ്ഞു.
നേരത്തേ വാളയാർ കുട്ടികളുടെ മാതാവും പിതാവും മുഖ്യമന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ കാല് പിടിച്ച് അപേക്ഷിച്ചത് വിവാദമായിരുന്നു. ഇതിനെക്കുറിച്ചാണ് അമ്മ പ്രതികരിച്ചത്.
ധര്‍മ്മടം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വാളയാര്‍ കുട്ടികളുടെ അമ്മ പ്രചാരണം ആരംഭിച്ചു. പ്രചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന കൺവൻഷൻ ഡോ. പി ഗീത ഉദ്ഘാടനം ചെയ്തു. ഡോ. ആസാദ്, സി.ആര്‍ നീലകണ്ഠന്‍, വിളയോടി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
വാളയാർ കേസിൽ പൊലീസുകാര്‍ കുറ്റക്കാരാണെന്ന് സര്‍ക്കാരും കോടതിയും സമ്മതിച്ചിട്ടും എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്നും പട്ടികജാതിക്കാരിയോ പാവങ്ങളോ ആയത് കൊണ്ടാണോ തങ്ങളെ അപമാനിക്കുന്നതെന്നും അമ്മ ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് യന്ത്രമാക്കി തങ്ങലെ മാറ്റിയിട്ട് മറന്നുകളയുന്നത് എന്തുകൊണ്ടാണ്. ഇതൊക്കെ നേരില്‍ ചോദിക്കാന്‍ കിട്ടിയ അവസരമാണ് തെരഞ്ഞെടുപ്പെന്നും വാളയാര്‍ കുട്ടികളുടെ അമ്മ പറഞ്ഞു.