വടയമ്പാടി ഭജനമഠം: ദലിത് ആത്മാഭിമാന സംഗമം തടയാൻ ശ്രമം; നാടകീയരംഗങ്ങൾ
text_fieldsകോലഞ്ചേരി: ദലിത് ഭൂ അവകാശ സമരമുന്നണി സംഘടിപ്പിച്ച ദലിത് ആത്മാഭിമാന സംഗമം തടയാനുള്ള നീക്കം നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. സംഘ്പരിവാർ പ്രവർത്തകരും സമരക്കാരും മുഖാമുഖമെത്തിയത് സംഘർഷാന്തരീക്ഷമുണ്ടാക്കി. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും സമരക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകനെ സംഘ്പരിവാറുകാർ കൈയേറ്റം ചെയ്തു.
ഞായറാഴ്ച രാവിലെ 10.30ഒാടെ ചൂണ്ടിയിലാണ് സംഭവങ്ങളുടെ തുടക്കം. നൂറുകണക്കിന് ദലിത്-മനുഷ്യാവകാശ സംഘടന പ്രവർത്തകർ സംഗമത്തിന് എത്തിയിരുന്നു. വടയമ്പാടി ഭജനമഠത്തെ റവന്യൂ പുറമ്പോക്കുഭൂമിയിലേക്ക് മാർച്ച് നടത്താനായിരുന്നു തീരുമാനം. ഇതേസമയം, അമ്പതോളം സംഘ്പരിവാർ പ്രവർത്തകർ മറുഭാഗത്ത് സംഘടിച്ച് സംഗമം തടയുമെന്ന് മുദ്രാവാക്യം വിളിച്ചു. ഈ സമയം, സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ കാഴ്ചക്കാരായി നിന്നു. ഇരുസംഘവും മുഖാമുഖം നിരന്നതോടെ മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. ബിജുമോെൻറ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി.
സംഘ്പരിവാർ പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇതിനിടെ, ദലിത് സംഘടനപ്രവർത്തരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിത്തുടങ്ങി. മൂന്ന് ബസിൽ ഇവരെ കയറ്റിയശേഷം സമീപത്ത് മാറി നിന്നവരെയും പിടികൂടി. മാവോവാദികളെന്ന് പറഞ്ഞ് സംഘ്പരിവാർ പ്രവർത്തകർ ചൂണ്ടിക്കാണിച്ചവരായിരുന്നു ഇവരിൽ പലരും. ഇതിനിടെയാണ് തിരിച്ചറിയൽ കാർഡില്ലാത്ത മൂന്ന് ഒാൺലൈൻ മാധ്യമപ്രവർത്തകരെ പൊലീസ് പിടികൂടിയത്. പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ സംഘടിക്കുന്നതിനിടെ ‘മീഡിയവൺ’ റിപ്പോർട്ടർ ശ്രീജിത്തിനെ സംഘ്പരിവാർ പ്രവർത്തകൻ കൈയേറ്റം ചെയ്തു. ഇതോടെ മാധ്യമപ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുത്തൻകുരിശ് സി.ഐ സാജൻ സേവ്യർ എത്തി മർദിച്ചയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനൽകി സമരം അവസാനിപ്പിച്ചു.
അറസ്റ്റ് ചെയ്ത പ്രവർത്തകരെ പുത്തൻകുരിശ്, രാമമംഗലം, മുളന്തുരുത്തി സ്റ്റേഷനുകളിലേക്ക് പൊലീസ് മാറ്റി. സ്ത്രീകളടക്കം സമരക്കാർ സ്റ്റേഷനകത്തും മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്നു. പുത്തൻകുരിശിൽ എത്തിച്ചവരെ 12.30ഒാടെ മോചിപ്പിച്ചു. എന്നാൽ, സഹപ്രവർത്തകരെ വിടാതെ പിരിഞ്ഞുപോകില്ലെന്ന് അറിയിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ സമരസമിതി പ്രവർത്തകർ കുത്തിയിരുന്നു. രണ്ടരയോടെ മറ്റുള്ളവെരയും വിട്ടയച്ചു. ഇവരും സമരക്കാർക്കൊപ്പം ചേർന്നു.
ഇതിനിടെ, സമരത്തിന് ഐക്യദാർഢ്യവുമായി ബി.എസ്.പി, ദ്രാവിഡ ഐക്യമുന്നണി പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വൈകീട്ട് നാേലാടെ സ്റ്റേഷന് മുന്നിലെ സമരം അവസാനിപ്പിച്ച് ചൂണ്ടി ജങ്ഷനിൽ രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തി. പരിപാടികളിൽ വിവിധ സംഘടനനേതാക്കളായ എ. വാസു, കെ.കെ. കൊച്ച്, കെ. ബാബുരാജ്, സണ്ണി എം. കപിക്കാട്, കെ.കെ.എസ്. ദാസ്, സജി കെ. ചേരമൻ, പി.ഒ. ജോൺ, രാജ്മോഹൻ തമ്പുരാൻ, വിളയോടി ശിവൻകുട്ടി, ധന്യ മാധവ്, തുഷാർ നിർമൽ സാരഥി, പി.ജെ. മാനുവൽ, വി.സി. ജെന്നി, അർഷദ് പെരിങ്ങാല, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
സാംസ്കാരികപ്രവർത്തകർ പ്രതിഷേധിച്ചു
കൊച്ചി: വടയമ്പാടിയിലെ പൊലീസ് നടപടിയിൽ സാംസ്കാരികപ്രവർത്തകർ പ്രതിഷേധിച്ചു. ബി.ആർ.പി. ഭാസ്കർ, സാറാ ജോസഫ്, കെ. വേണു, പി.എ. പൗരൻ, ടി.ടി. ശ്രീകുമാര്‍, എലിസബത്ത് ഫിലിപ്, എം. ഗീതാനന്ദന്, സി.എസ്. രാജേഷ്, രേഖ രാജ്, എം.ആര്. രേണുകുമാര്‍, അജയകുമാര്‍, സതി അങ്കമാലി, സണ്ണി എം. കപിക്കാട്, അൻവര്‍ അലി, കെ.പി. ശശി, സഞ്ജു സുരേന്ദ്രന്, പി. ബാബുരാജ്, ബി. അജിത്കുമാര്‍, വിളയോടി വേണുഗോപാല്‍, ജോണ്‍ പെരുവന്താനം, ഫൈസല്‍ ഫൈസു, എം.ബി. ജയഘോഷ്, പുരുഷന് ഏലൂര്‍, സി.ആര്. നീലകണ്ഠന്, പി.എം. ലാലി, ഗോമതി, ടി.കെ. വാസു, കെ. ശിവരാമന്, രൂപേഷ്കുമാര്‍, സോണിയ ജോർജ്, മാഗ്ലിന്‍ ഫിലോമിന യോഹന്നാന് തുടങ്ങിയവരാണ് പ്രതിഷേധക്കുറിപ്പിൽ ഒപ്പിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
