വടകര എം.ഡി.എം.എ കേസ്; രണ്ട് അധ്യാപികമാരുടെയും യുവാവിന്റെയും ജാമ്യാപേക്ഷ തള്ളി
text_fieldsകോഴിക്കോട്: വടകരയിൽ അധ്യാപകർ ഉൾപ്പെട്ട എം.ഡി.എം.എ കേസിൽ മൂന്ന് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. വടകര എൻ.ഡി.പി.എസ് കോടതിയുടേതാണ് നടപടി. ബി.ആർ.സിയിലെ അധ്യാപകരായ മൂന്നാംപ്രതി കാവ്യ, നാലാംപ്രതി നീഷ്മ, കേസിലെ അഞ്ചാംപ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെയും ജാമ്യാപേക്ഷയാണ് തള്ളിയത്.
കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീർത്തനക്ക് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. തുടർന്ന് സെപ്റ്റംബർ എട്ടിന് കീർത്തന ജയിൽ മോചിതയായിരുന്നു.
വടകര എം.ഡി.എം.എ വിൽപന, സാമ്പത്തിക ഇടപാട് കേസിൽ വയനാട് സ്വദേശിയായ ഷിന്റോയാണ് മുഖ്യപ്രതിയെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ ഏഴിന് കേസിലെ അഞ്ചാംപ്രതിയായ ജിജിൽ കുര്യാക്കോസിനെ കോടതി രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ആറുമാസത്തിനിടെ ഏകദേശം ഒരു കോടിയിലേറെ രൂപയാണ് ജിജിലിന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് കണ്ടെത്തൽ.
അധ്യാപികമാരായ കീർത്തനയും കാവ്യയും നീഷ്മയും ജിജിലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. തുടർന്ന് ഇയാളുടെ അക്കൗണ്ടിൽനിന്ന് വയനാട് സ്വദേശിയായ ഷിന്റോയുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇയാളും അധ്യാപികമാരും ലഹരി വിൽപ്പന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പേരാമ്പ്ര ബി.ആർ.സി.യിൽ താൽക്കാലിക സ്പെഷ്യലിസ്റ്റ് അധ്യാപികമാരായി ജോലി ചെയ്തിരുന്നവരായിരുന്നു മൂവരും. കേസിൽ പ്രതികളായതിനെത്തുടർന്ന് സ്കൂളിൽ നിന്നും ഇവരെ പിരിച്ചു വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

