വാക്‌സിനേഷന്‍ ഇനി മണിക്കൂറുകൾ മാത്രം; സജ്ജമായി കേരളം, ഒരുക്കങ്ങള്‍ക്ക് 'പ്രഫഷനല്‍ മാനേജ്‌മെൻറ്'
text_fieldsതിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ സജ്ജമായി കേരളം. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിൽ ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കും. എറണാകുളം ജില്ലയില്‍ 12 ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും കേന്ദ്രങ്ങളാണുള്ളത്. മറ്റു ജില്ലകളില്‍ ഒമ്പതുവീതവും.
എല്ലാ കേന്ദ്രത്തിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തി. എറണാകുളം ജില്ല ആശുപത്രി, പാറശ്ശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ആദ്യ ദിനത്തില്‍ 'ടൂവേ കമ്യൂണിക്കേഷന്‍' സംവിധാനവുമുണ്ട്. നേരിട്ട് സംവദിക്കാനാണ് ടൂവേ കമ്യൂണിക്കേഷന്‍. എറണാകുളം ജില്ല ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കും. മന്ത്രി കെ.കെ. ശൈലജ കണ്ണൂര്‍ ജില്ല ആശുപത്രി സന്ദര്‍ശിക്കും.
ഒാരോ കേന്ദ്രത്തിലും മൂന്ന് മുറി, അഞ്ച് വാക്‌സിനേഷന്‍ ഓഫിസര്‍മാർ
ഓരോ കേന്ദ്രത്തിലും കാത്തിരിപ്പിനും കുത്തിവെപ്പിനും നിരീക്ഷണത്തിനുമായി മൂന്ന് മുറികളുണ്ടാവും. ഒാരോ കേന്ദ്രത്തിലും അഞ്ച് വാക്‌സിനേഷന്‍ ഓഫിസര്‍മാരുണ്ടാകും. കാത്തിരിപ്പ് മുറിയിൽ പ്രവേശിക്കും മുമ്പ് ആദ്യ ഉദ്യോഗസ്ഥന്‍ തിരിച്ചറിയിൽ കാര്‍ഡ് പരിശോധിക്കും.
െപാലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, എന്‍.സി.സി എന്നിവരാണ് ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ കോവിന്‍ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തയാൾ തന്നെയാണോ എന്ന് ഉറപ്പുവരുത്തും. ആൾക്കൂട്ട നിയന്ത്രണം, നിരീക്ഷണമുറിയിലെ ബോധവത്കരണം, എ.ഇ.എഫ്.ഐ (അഡ്വേർസ് ഇവൻറ്സ് േഫാളോയിങ് ഇമ്യുണൈസേഷൻ) കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. വാക്‌സിനേറ്റര്‍ ഓഫിസറാണ് വാക്‌സിനേഷന്‍ എടുക്കുന്നത്.
0.5 എം.എൽ വാക്‌സിൻ
ഓരോ വ്യക്തിക്കും 0.5 എം.എല്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. ആദ്യ ഡോസിന് 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.
ഒരാള്‍ക്ക് നാലു മുതല്‍ അഞ്ചു മിനിറ്റ് വരെ
ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയാണ് സമയം. രജിസ്റ്റർ ചെയ്ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ് ലഭിക്കും. അതനുസരിച്ച് സമയം നിശ്ചയിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തണം. വാക്‌സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് നാലുമുതല്‍ അഞ്ചു മിനിറ്റ് വരെ സമയമെടുക്കും.
30 മിനിറ്റ് നിരീക്ഷണം നിർബന്ധം
വാക്‌സിന്‍ കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് ഉദ്യോഗസ്ഥന്‍ നിർദേശിക്കും. കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും ലഭ്യമാണ്. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും പരിഹരിക്കും. അടിയന്തര ചികിത്സക്കായി എല്ലായിടത്തും എ.ഇ.എഫ്.ഐ കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ഉണ്ടാവും. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കാനുള്ള നടപടി അപ്പോള്‍തന്നെ സ്വീകരിക്കാനാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്.
വിതരണത്തിന് 4.33 ലക്ഷം ഡോസ് വാക്‌സിൻ
സംസ്ഥാനത്ത് ആകെ 4.33 ലക്ഷം ഡോസ് വാക്‌സിനാണ് എത്തിച്ചിട്ടുള്ളത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസർകോട് 6,860 എന്നിങ്ങനെയാണ് ജില്ല തിരിച്ച വിവരം.
പാഴാകൽ 10 ശതമാനം!
കേന്ദ്ര സര്‍ക്കാർ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്‌സിനേഷനില്‍ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് പരമാവധി കുറച്ച് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ലഭിച്ച വാക്സിെൻറ പകുതി സ്റ്റോക്ക് ചെയ്യാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉടന്‍ എത്തുന്ന അടുത്തഘട്ടം വാക്സിെൻറ കണക്കുകൂടി നോക്കിയാവും ബാക്കി വിതരണം ചെയ്യുന്നത്.
വാക്സിനേഷെൻറ മികച്ച സംഘാടനത്തിന് 'പ്രഫഷനല്‍ മാനേജ്‌മെൻറ്' സമ്പ്രദായമാണ് നടപ്പാക്കിയത്. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി നേതൃത്വം നല്‍കുന്ന സ്റ്റേറ്റ് സ്റ്റിയറിങ് കമ്മിറ്റി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന സ്റ്റേറ്റ് ടാക്‌സ് ഫോഴ്‌സ്, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം, ജില്ലതലത്തില്‍ കലക്ടര്‍മാർ നേതൃത്വം നല്‍കുന്ന ജില്ല ടാക്‌സ് ഫോഴ്‌സ്, ജില്ല കണ്‍ട്രോള്‍ റൂമുകൾ, ബ്ലോക്ക് തലത്തില്‍ മെഡിക്കല്‍ ഓഫിസര്‍ നേതൃത്വം നല്‍കുന്ന ബ്ലോക്ക് ടാക്‌സ് ഫോഴ്‌സുകൾ, ബ്ലോക്ക് കണ്‍ട്രോള്‍ റൂമുകൾ എന്നിവയും സജ്ജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.