തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ഉൾപ്പെട്ട അനുപമയുടെ കുഞ്ഞിെൻറ വാക്സിനേഷൻ കാർഡിലും തിരിമറി. ശിശുക്ഷേമസമിതി സൂക്ഷിച്ചിരുന്ന കാർഡിൽ ജനനത്തീയതി തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയിൽനിന്നുള്ള ജനന സർട്ടിഫിക്കറ്റിലും തിരിമറി നടത്തിയതായി നേരേത്ത ആക്ഷേപം ഉയർന്നിരുന്നു. കുഞ്ഞിനെ ആദ്യം പെണ്ണെന്ന് രേഖപ്പെടുത്തിയതും ശിശുക്ഷേമസമിതിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
2020 ഒക്ടോബർ 19നാണ് കാട്ടാക്കടക്കടുത്ത് സ്വകാര്യ ആശുപത്രിയിൽ കുഞ്ഞ് ജനിച്ചത്. 23ന് പുലർച്ച കുഞ്ഞിനെ കിട്ടിയതായാണ് ശിശുക്ഷേമസമിതി രേഖകളിലുള്ളത്.
പക്ഷേ വാക്സിനേഷൻ കാർഡിലെ ജനനത്തീയതി 2020 ഒക്ടോബർ രണ്ട് ആണ്. പത്താം മാസം വരെ സമിതിയുടെ സുരക്ഷയിലുണ്ടായിരുന്ന കുഞ്ഞിെൻറ ഒമ്പതാം മാസത്തെ വാക്സിൻ എടുത്തിട്ടില്ലെന്നും രേഖ വ്യക്തമാക്കുന്നു.
കുഞ്ഞുമായി രക്ഷിതാക്കൾ സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് പോയപ്പോൾ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച രേഖ ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി വ്യാഴാഴ്ച പിതാവ് അജിത്ത് കുമാർ സി.ഡബ്ല്യു.സിയെ സമീപിച്ചെങ്കിലും അപേക്ഷ നൽകിയാൽ മാത്രമേ തരാനാകൂവെന്നായിരുന്നു നിലപാട്. അപേക്ഷ നൽകിയതിനെ തുടർന്ന് അടുത്തദിവസം കാർഡ് ലഭിച്ചപ്പോഴാണ് ജനനത്തീയതിയിലെ തെറ്റ് ശ്രദ്ധയിൽപെട്ടത്.
കുഞ്ഞിെൻറ ജനന സർട്ടിഫിക്കറ്റിൽ പിതാവിെൻറ പേരിെൻറ സ്ഥാനത്ത് വ്യാജ പേരും വിലാസവും ചേർത്തും തിരിമറി നടത്തിയിട്ടുണ്ട്. ശിശുക്ഷേമസമിതിക്കെതിരായ ആരോപണങ്ങൾ കൂടുതൽ ശക്തമാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്.