ദുബൈ: വാരിയംകുന്നൻ സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തെൻറയല്ലെന്ന് നടൻ പൃഥ്വിരാജ്. ഭ്രമം സിനിമയുടെ റിലീസിങ്ങിനായി ദുബൈയിൽ എത്തിയ പ്രിഥ്വിരാജ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
താൻ ആ സിനിമയുടെ നിർമാതാവോ സംവിധായകനോ അല്ല, അവരാണ് അതിന് മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു. വാരിയൻകുന്നനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിന് 'തെൻറ വ്യക്തിജീവിതത്തെ കുറിച്ചും കലാജീവിതത്തെ കുറച്ചും പുറത്തുള്ളവർ എന്ത് പറയുന്നു എന്നതിന് ചെവി കൊടുക്കാറില്ലെന്നായിരുന്നു മറുപടി.
അന്ധാദുൻ എന്ന ഹിന്ദി സിനിമയുടെ മലയാളം പതിപ്പാണ് ഭ്രമം. ഈ സിനിമ മലയാളത്തിൽ നിർമിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. പക്ഷെ, അഭിനയിക്കാനാണ് അവസരം ലഭിച്ചത്. പുതുമകളുള്ള സിനിമയാണ് ഭ്രമം. യു.എ.ഇയിലെ തീയറ്ററിൽ സിനിമ റിലീസ് ചെയ്യാൻ അവസരം ലഭിച്ചത് മികച്ച സൂചനയാണ്. കോവിഡ് കാലം സിനിമാ നിർമാണം ലളിതമാക്കുകയും പുതിയ സാധ്യതകൾക്ക് വഴിയൊരുക്കുകയും ചെയ്തെന്നും പ്രിഥ്വിരാജ് പറഞ്ഞു. സംവിധായകൻ രവി കെ. ചന്ദ്രൻ, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മംത മോഹൻദാസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.