ഏരിയ സെക്രട്ടറിക്കെതിരായ ആരോപണം: പാർട്ടി അന്വേഷണം അതിവേഗം, പൊലീസ് ബഹുദൂരം പിന്നിൽ
text_fieldsകൊച്ചി: യുവവ്യവസായിയെ സി.പി.എം ഏരിയ സെക്രട്ടറി തട്ടിക്കൊണ്ടുപോയെന്ന കേസിൽ പാർട്ടി അന്വേഷണം അതിവേഗം. പൊലീസ് അന്വേഷണമാകെട്ട ബഹുദൂരം പിന്നിലും. നേതാവിനെ പാർട്ടി അന്വേഷണ കമീഷൻ കുറ്റവിമുക്തനാക്കിയതോടെ വിവാദം വീണ്ടും പുകയുകയാണ്. അതേസമയം, പൊലീസ് അന്വേഷണം ഇഴയുന്നതിനാൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പരാതിക്കാരൻ.
യുവവ്യവസായി ജൂബ് പൗലോസിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സി.പി.എം മുൻ കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈനെതിരെയാണ് പരാതി ഉയർന്നത്. നടപടിയെടുക്കാതായതോടെ സംസ്ഥാനത്ത് ഇത് രാഷ്ട്രീയ പ്രശ്നമായി മാറിയിരുന്നു. തുടർന്നാണ്, ആരോപണമുയർന്ന് 21ാം ദിവസം കേസെടുക്കാൻ പൊലീസ് നിർബന്ധിതമായത്. വിവാദം ശക്തമായതിനെത്തുടർന്ന് ഇയാൾക്കെതിരെ ഗുണ്ടനിയമം ചുമത്തുകയും ഏതാനും ദിവസം ജയിലിലടക്കുകയും ചെയ്തു. ജാമ്യാപേക്ഷ എതിർക്കേവ, ഇയാൾ പതിനഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചതും ചർച്ചയായിരുന്നു. ആരോപണം ശക്തമായതിനെത്തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച ഏകാംഗ കമീഷനും സംസ്ഥാന സമിതി അംഗവുമായ എളമരം കരീം കഴിഞ്ഞ ദിവസം സംസ്ഥാന സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിന്നു. പരാതിക്കാരനിൽനിന്നും ഏരിയ കമ്മിറ്റി അംഗങ്ങളടക്കമുള്ളവരിൽനിന്നും മൊഴിയെടുത്ത് തയാറാക്കിയ റിപ്പോർട്ടിൽ സക്കീർ ഹുസൈൻ തെറ്റുകാരനല്ലെന്ന നിലപാടിലാണ് കമീഷൻ എത്തിയത്. ഇൗ റിപ്പോർട്ട് സംസ്ഥാന സമിതിയും ജില്ല സമിതിയും അംഗീകരിക്കുകയും ചെയ്തു.
ഇൗ വിഷയത്തിൽ സക്കീർ ഹുസൈൻ ജാഗ്രതക്കുറവ് കാട്ടിയെന്നും ബന്ധപ്പെട്ട സമിതിയിൽ കൂടിയാലോചന നടത്തിയില്ലെന്നുമാണ് സംസ്ഥാന സമിതി വിലയിരുത്തൽ. സക്കീർ ഹുസൈനെതിരെ കൂടുതൽ നടപടി ആവശ്യമില്ലെന്നും വീണ്ടും ഏരിയ സെക്രട്ടറിയാക്കുന്ന കാര്യം ജില്ല സമിതിക്ക് തീരുമാനിക്കാമെന്നുമാണ് സംസ്ഥാന സമിതിയുടെ നിർേദശം. എന്നാൽ, ഏരിയ കമ്മിറ്റിയിലെ 18 അംഗങ്ങളിൽ 16 പേരും സക്കീറിന് എതിരെയാണ് നിലപാടെടുത്തത്.
അതേസമയം, പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന ആരോപണവുമായി പരാതിക്കാരനായ ജൂബ് പൗലോസും രംഗത്തെത്തി. നീതികിട്ടാനായി കോടതിയെ സമീപിക്കുമെന്നും എറണാകുളത്തെ പൊലീസിനെക്കൊണ്ട് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് ഏതെങ്കിലും ഏജൻസിയെ ഏൽപിക്കണമെന്ന് ആവശ്യപ്പെടുമെന്നും ജൂബ് പൗലോസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.