വി. സുരേന്ദ്രൻ പിള്ള ആർ.ജെ.ഡി വിട്ടു; തിരുവനന്തപുരത്ത് സ്വതന്ത്രനാക്കാൻ സിപിഎം; ഒപ്പം കൂട്ടാൻ ബിജെപിയും
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് പാർട്ടി വിട്ട മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ളയെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ മുന്നണികൾ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സുരേന്ദ്രൻ പിള്ളയെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. അതേസമയം, അദ്ദേഹത്തെ എൻ.ഡി.എ പാളയത്തിലെത്തിച്ച് സ്ഥാനാർത്ഥിയാക്കാൻ ബിജെപിയും ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
ആർ.ജെ.ഡി നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട സുരേന്ദ്രൻ പിള്ള നിലവിൽ എല്ലാ രാഷ്ട്രീയ സാധ്യതകളും തുറന്നിട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് അദ്ദേഹത്തെ സ്വതന്ത്രനായി ഇറക്കാൻ സിപിഎം താല്പര്യപ്പെടുന്നുണ്ടെങ്കിലും, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജുവിന്റെ നിലപാട് ഇതിൽ നിർണ്ണായകമാകും. ആന്റണി രാജുവിന്റെ അനുമതിയോടെ മാത്രമേ ഈ സീറ്റിൽ ഇടതുമുന്നണിക്ക് അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ.
എന്നാൽ മത്സരിക്കണമോ എന്ന കാര്യത്തിലും ഏത് മുന്നണിയുമായി സഹകരിക്കണം എന്നതിലും താൻ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് സുരേന്ദ്രൻ പിള്ള വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്ന് മുൻപ് നിയമസഭയിലെത്തിയ സുരേന്ദ്രൻ പിള്ളയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനം മുതലാക്കാനാണ് ഇരുവിഭാഗവും ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

