റീത്താസ് സ്കൂളിലെ ശിരോവസ്ത്ര നിരോധനം: മലക്കംമറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി; ‘കുട്ടി ശിരോവസ്ത്രം ധരിക്കുന്നില്ലെന്ന് തീരുമാനിച്ച സ്ഥിതിക്ക് പ്രശ്നം അവസാനിച്ചു’
text_fieldsതിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര നിരോധനത്തിൽ മുൻനിലപാടിൽനിന്ന് മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ശിരോവസ്ത്രം വിലക്കിയ സ്കൂൾ അധികൃതരുടെ നടപടി ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് ഇന്നലെ അഭിപ്രായപ്പെട്ട മന്ത്രി, ഇന്ന് പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. കത്തോലിക്ക സഭയും സ്കൂൾ മാനേജ്മെന്റും മന്ത്രിക്കെതിരെ സ്വരം കടുപ്പിച്ചതോടെയാണ് മന്ത്രി നിലപാട് മാറ്റിയത്. എന്നാൽ, സ്കൂളിൽ ഒരുകോരണവശാലും ശിരോവസ്ത്രം അനുവദിക്കില്ലെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന മാധ്യമങ്ങളോട് പറഞ്ഞു.
‘ഗവൺമെന്റിന്റെ നയം എന്ന് പറഞ്ഞാൽ പ്രശ്നം പരിഹരിച്ചു മുന്നോട്ടു പോവുക എന്നുള്ളതാണ്. അവർ പ്രശ്നം സൗഹാർദപരമായി പരിഹരിച്ചു എന്ന് പറഞ്ഞാൽ അത് പോരാ, ഒന്നുകൂടെ നിങ്ങൾ പരിഹരിക്കണം എന്ന് പറയാൻ പറ്റില്ല. ശിരോവസ്ത്രം ധരിക്കാതെ സ്കൂളിൽ പോകാൻ തയാറാണെന്ന് കുട്ടിയുടെ പിതാവ് തന്നെ തീരുമാനിച്ച സ്ഥിതിക്ക് പ്രശ്നം അവസാനിച്ചു. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രംഗത്തുള്ള വ്യവസ്ഥകളും നിയമങ്ങളും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം ഇളവ് ചെയ്തു കൊടുക്കുന്ന പ്രശ്നമേയില്ല. അത് ഗവൺമെന്റിന്റെ നയമാണ്’ -മന്ത്രി വ്യക്തമാക്കി.
‘യൂണിഫോമിന്റെ കളറും മറ്റും തീരുമാനിക്കുന്നത് സ്കൂൾ മാനേജ്മെന്റ് അല്ലെങ്കിൽ പിടിഎയുടെ നേതൃത്വത്തിലാണ്. അതിൽ നമ്മൾ ഇടപെടാറില്ല. എന്നാൽ, ശിരോവസ്ത്രം ധരിക്കണമെന്നുള്ള കുട്ടികൾക്ക് സാധാരണ ചെയ്യാറുള്ളത് യൂണിഫോം കളറിന് അനുയോജ്യമായ കളർ ശിരോവസ്ത്രം സ്കൂൾ നിർദേശിക്കും. അതൊക്കെ ഒരു സഹകരണ മനോഭാവത്തോടെയുള്ള ഒരു സമീപനമാണ്.
വിദ്യാർഥിനികൾക്ക് മതവിശ്വാസത്തിന്റെ ഭാഗമായുള്ള ഹെഡ് സ്കാർഫ് ധരിച്ചുകൊണ്ട് തുടർപഠനം നടത്തുവാൻ അനുമതി നൽകാനും സ്കാർഫിന്റെ നിറം, ഡിസൈൻ തുടങ്ങിയവ സ്കൂൾ അധികാരികൾ തീരുമാനിക്കണമെന്നുമാണ് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ സിബിൻ പോൾ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കുട്ടിക്കും മാതാപിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പൂർണമായി പരിഹരിച്ച് ആയത് സംബന്ധിച്ച റിപ്പോർട്ട് ബുധനാഴ്ച രാവിലെ 11 മണിക്ക് മുമ്പ് ഹാജരാക്കണമെന്നും അദ്ദേഹം സ്കൂളിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.
ശിരോവസ്ത്ര വിവാദം ചൂഷണം ചെയ്യാൻ ചിലർ ശ്രമിക്കുന്നു എന്ന് മനസ്സിലായത് കൊണ്ടാണ് ഈ വിഷയത്തിൽ സർക്കാർ ഇടപെട്ടത്. വിവാദം ഇവിടെ വച്ച് അവസാനിപ്പിക്കണം. മുതലെടുക്കുന്ന കാര്യം മനസ്സിലാക്കാതെ ആരെങ്കിലും അതിൽ പെട്ടുപോകുന്നെങ്കിൽ നമുക്കെന്നൊന്നും ഒന്നും പറയാൻ പറ്റില്ലല്ലോ.
ഹൈബി ഈഡനും ഡിസിസി പ്രസിഡന്റും ചേർന്നാണ് സ്കൂളിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയത് എന്ന് പറയുന്നു. വിദ്യാഭ്യാസ വകുപ്പ് അവരെ ചുമതലപ്പെടുത്തിയിട്ടൊന്നുമില്ല. എസ്.ഡി.പി.ഐക്കാർ വേറെ ഒരു പ്രസ്താവന ഇറക്കുന്നു. നമ്മൾ ഈ കാര്യങ്ങളിൽ ഒന്നും ഇടപെടുന്നില്ല. നമ്മുടെ സ്കൂളുകളിൽ നമ്മുടെ കുട്ടികൾക്ക് ശാന്തമായി മര്യാദക്ക് ഇരുന്ന് പഠിക്കാനുള്ള അവസരം ഉണ്ടാവണം. ഒന്നിന്റെ പേരിലും അവരുടെ പഠനം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല എന്നാണ് ഗവൺമെന്റ് പറയുന്നത്. അങ്ങനെ ഉണ്ടായാൽ കർശന നിലപാട് തന്നെയാണ് സ്വീകരിക്കുക’ -മന്ത്രി പറഞ്ഞു.
ശിരോവസ്ത്രം നിരോധിച്ചതിലൂടെ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് എന്നാണ് ഇന്നലെ മന്ത്രി പറഞ്ഞത്. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
ഡിഡിഇ ഓഫിസില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിലുള്ളത് സത്യവിരുദ്ധമായ കാര്യമാണെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും സ്‌കൂളിന്റെ കൈവശമുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ അത് അങ്ങനെ പോകട്ടെ എന്നാണ് മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. യൂണിഫോമിനെ സംബന്ധിച്ച് 2018 ലെ ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. മാനേജ്മെന്റ് ലെവലിലാണ് അതു നിശ്ചയിക്കേണ്ടത് എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. സ്‌കൂളിന്റെ നിയമത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളെ ഉടന്‍ തന്നെ കാണുമെന്ന് സിസ്റ്റര്‍ ഹെലീന വ്യക്തമാക്കി. ഇന്നലെ സ്‌കൂള്‍ മാനേജ്മെന്റും മാതാപിതാക്കളും തമ്മില്‍ രമ്യമായി പരിഹരിച്ച വിഷയത്തിലാണ് മന്ത്രി നടപടിക്ക് നിര്‍ദേശം നല്‍കിയതെന്ന് സ്‌കൂളിന്റെ ലീഗല്‍ അഡ്വൈസര്‍ അഡ്വ. വിമല കുറ്റപ്പെടുത്തി. ഈ കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് പൂര്‍ണമായും തെറ്റാണെന്ന കാര്യമാണെന്ന് കേരള, കര്‍ണാടക ഹൈക്കോടതി വിധികള്‍ പരിശോധിച്ചാല്‍ മനസിലാകും. മന്ത്രി കാര്യങ്ങള്‍ വ്യക്തമായി പഠിച്ചിട്ടില്ല. കുട്ടിയെ സ്‌കൂളില്‍ നിന്നും പറഞ്ഞു വിട്ടെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്. കുട്ടി ക്ലാസില്‍ ഹാജരായതിന്റെയും ആര്‍ട്സ് ഡേയില്‍ പങ്കെടുത്തതിന്റെയും ദൃശ്യങ്ങള്‍ സ്‌കൂളിന്റെ കൈവശമുണ്ട്. വിഷയത്തില്‍ മന്ത്രിയുടെ തെറ്റായ ധാരണ മാറ്റണമെന്ന് ലീഗല്‍ അഡ്വൈസര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

