ജനം മുഖ്യമന്ത്രിയുടെ രാജി ആഗ്രഹിക്കുന്നു -വി. മുരളീധരൻ
text_fieldsതൃശൂർ: സ്വർണക്കടത്ത് കേസിൽ നിയമ നടപടികളെക്കാൾ ജനം ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജിയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ജനാധിപത്യത്തിൽ ജനങ്ങളുടെ താൽപര്യങ്ങളാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തൃശൂർ ജില്ല പ്രസിഡണ്ട് കെ.കെ. അനീഷ്കുമാർ കോർപറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ ഉപവാസ സമരം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സ്വർണക്കടത്ത് ആദ്യമല്ല. എന്നാൽ, അത്തരമൊന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്നത് ആദ്യമാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന ഭീകരവാദത്തിന് തുല്യമായ പ്രവൃത്തിയാണ് നടന്നത്. അതിൽ പങ്കാളിയായവർക്ക് മുഖ്യമന്ത്രിയുടെ പിന്തുണ ലഭിച്ചുവെന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. ഇത് രാജ്യദ്രോഹവും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള പ്രവർത്തനമാണെന്നും മുരളീധരൻ ആരോപിച്ചു.
മധ്യമേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സദാനന്ദൻ, എം.എസ്. സമ്പൂർണ, വക്താവ് ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മഹിള മോർച്ച സംസ്ഥാന പ്രസിഡണ്ട് നിവേദിത, പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡണ്ട് ഷാജുമോൻ വട്ടേക്കാട്, ജില്ല ജനറൽ സെക്രട്ടറിമാരായ ഉല്ലാസ് ബാബു, കെ.ആർ. ഹരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.