വെള്ളാപ്പള്ളിയെ സന്ദർശിച്ച് വി. മുരളീധരന്‍; ഇണക്കവും പിണക്കവും പ്രശ്നാധിഷ്ഠിതമാണെന്ന് വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
സന്ദര്‍ശനത്തിന് പ്രത്യേക ഉദ്ദേശ്യമില്ലെന്നും വെള്ളാപ്പള്ളിയെ പതിവായി സന്ദര്‍ശിക്കാറുണ്ടെന്നും വി. മുരളീധരന്‍ പ്രതികരിച്ചു.
സൗഹൃദ കൂടിക്കാഴ്ചയാണെന്ന് വെള്ളാപ്പള്ളിയും പറഞ്ഞു. തനിക്ക് ഇണക്കവും പിണക്കവും പ്രശ്നാധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡ് പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ കാറിലാണ് വെള്ളാപ്പള്ളി എത്തിയിരുന്നത്. സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ പിണറായി വിജയനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും പിണറായി അയ്യപ്പ ഭക്തനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ചർച്ചയായിരുന്നു.
ഇതിനുപിന്നാലെ അയ്യപ്പ സംഗമത്തിന് ബദലായി സംഘ്പരിവാർ പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തെയും സംഘ്പരിവാറിനെയും ഹിന്ദുഐക്യവേദിയെയും പുകഴ്ത്തി വെള്ളാപ്പള്ളി രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ മിഷിനറിയോ പിന്തുണയോ ഇല്ലാതെ പന്തളത്ത് കുറഞ്ഞ സമയംകൊണ്ട് ഹിന്ദു ഐക്യവേദിക്ക് നല്ല രീതിയിൽ ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിക്കാൻ സാധിച്ചതായി വെള്ളാപ്പള്ളി പറഞ്ഞു.
‘പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം കൊള്ളാം. കാരണം ഒന്നും മോശമായിരുന്നില്ല. ഹിന്ദു ഐക്യവേദി കേരളത്തിൽ വേരില്ലാത്ത സംഘടനയല്ല. കുറഞ്ഞ സമയം കൊണ്ട് നല്ല ഒരു സമ്മേളനം സംഘടിപ്പിച്ചു. ഒരുപാട് നാളത്തെ തയാറെടുപ്പൊന്നും ഉണ്ടായിരുന്നില്ല. അവർക്ക് ശക്തമായ സംഘടനയുണ്ട് ഇവിടെ. ആർ.എസ്.എസ്-ബി.ജെ.പി അടക്കമുള്ള എല്ലാവരും അതിന്റെ പിറകിലുണ്ട്. അവർ പന്തളം കൊട്ടാരത്തിന് സമീപം നടത്തിയ പരിപാടിയിൽ ആൾക്കൂട്ടം പന്തൽ മുഴുവൻ നിറഞ്ഞ് കവിഞ്ഞിരുന്നു. ആ പന്തലും ഈ പന്തലും തമ്മിൽ ആടും ആനയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇത് ചെറുതും അത് വലുതുമാണ്. സമ്മേളനം ഗംഭീരമായിരുന്നു. സർക്കാർ മെഷിനറിയൊന്നുമില്ലാതെ ഹിന്ദു ഐക്യവേദിക്ക് ഇത്രയും ആളുകളെ അവിടെ സമ്മേളിപ്പിക്കാൻ സാധിച്ചുവെങ്കിൽ ആ പരിപാടി വിജയിച്ചു എന്നുതന്നെ പറയാം’ -എന്നാണ് ജനം ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വെള്ളാപ്പള്ളി പറഞ്ഞത്. ഇതിനുശേഷമാണ് ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വി. മുരളീധരന്‍ വെള്ളാപ്പള്ളിയെ വീട്ടിലെത്തി കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

