രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുന്നത് സർക്കാർ തടയുന്നു -വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: ലൈഫ് ഫ്ലാറ്റ് പദ്ധതി അടക്കം തീവെട്ടിക്കൊള്ളകൾ പുറത്തു വരുമെന്ന ഭയമാണ് സി.ബി.ഐക്കെതിരായ സംസ്ഥാന സർക്കാറിന്‍റെ എതിർപ്പിന് കാരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ ലക്ഷങ്ങൾ ചെലവഴിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുന്നത് സർക്കാർ തടയുകയാണെന്നും മുരളീധരൻ വ്യക്തമാക്കി.
സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞാൽ അത് ജനം വിശ്വസിക്കില്ല. സർക്കാറിന്‍റെ ഒരു തീരുമാനം കൊണ്ടും സി.ബി.ഐയെ തടയാൻ സാധിക്കില്ല. ടി.പി വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് പോലും സി.പി.എം തടസം നിന്നു. ബാർകോഴ കേസിൽ ചെന്നിത്തലക്ക് എതിരായ ആരോപണം അന്വേഷിക്കണം. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ പരസ്പരം സഹായിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത് ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് പുറത്ത് കോൺഗ്രസും സി.പി.എമ്മും തമ്മിലാണ് ബന്ധം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് സി.പി.എമ്മിനെ പുകഴ്ത്തിയതെന്നും വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.