ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചതോടെ ഗൂഢാലോചനയെന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിട്ടു -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജയിൽ മോചിതനായതിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ച സംഭവമെന്ന് സതീശൻ പറഞ്ഞു.
അയ്യപ്പന്റെ സ്വര്‍ണം കട്ടിട്ട് ജാമ്യത്തിന് വരുന്നോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. ഹൈകോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് 90 ദിവസത്തിനുള്ള കുറ്റപത്രം സമര്‍പ്പിക്കാതെ എല്ലാ പ്രതികളെയും പുറത്ത് കൊണ്ട് വരാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചത്.
ദ്വാരപാലക ശില്‍പം കോടിക്കണക്കിന് രൂപക്ക് കോടീശ്വരന് വിറ്റെന്നതാണ് ആരോപണം. എന്നാല്‍, തൊണ്ടിമുതല്‍ ഇതുവരെ കണ്ടെടുക്കാനായില്ല. തെളിവുകളും ശേഖരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതികള്‍ പുറത്ത് വരുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കപ്പെടും. ജയിലില്‍ കിടക്കുന്ന സി.പി.എം നേതാക്കളായ പ്രതികളും പുറത്തിറങ്ങും. അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കില്‍ ഇപ്പോള്‍ കിടക്കുന്നതിനേക്കാള്‍ വലിയ നേതാക്കള്‍ ജയിലിലായേനെ. അത് ഒഴിവാക്കാനാണ് ഗൂഢാലോചന നടത്തി കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത്.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിലും പ്രതികള്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടും. അറസ്റ്റ് ചെയ്യാനുള്ള തെളിവുകളല്ലാതെ ഇത്രയും ദിവസമായിട്ടും മറ്റു തെളിവുകള്‍ ശേഖരിച്ചിട്ടില്ല. തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നതില്‍ കേരളത്തിലെ ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും ഉത്കണ്ഠയുണ്ട്.
എസ്.ഐ.ടിയുടെ അന്വേഷണം കൂടുതല്‍ സജീവമാക്കാനുള്ള ഇടപെടല്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകണം. ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പറഞ്ഞതൊക്കെ കോടതി പിന്നീട് ശരിവച്ചു. പ്രതിപക്ഷം പറഞ്ഞ ഒരു കാര്യങ്ങളും പിന്നീട് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

