‘കോലീബി’ യുടെ കുടം പൊട്ടിച്ച ഉണ്ണികൃഷ്ണൻ
text_fieldsകോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ അവിശുദ്ധ കൂട്ടുകെട്ടിന്റെ എക്കാലത്തെയും ഉദാഹരണമാണ് വടകര-ബേപ്പൂർ മോഡൽ കോലീബി സഖ്യം. വടകരയിൽ നിന്ന് 1991ൽ ലോക്സഭയിലേക്ക് ഏഴാം തവണയും അങ്കത്തിനിറങ്ങിയപ്പോൾ എതിർപക്ഷത്ത് യു.ഡി.എഫ്-ബി.ജെ.പി പൊതു സഥാനാർഥിയായി വന്ന അഡ്വ. എം. രത്നസിങ്ങിനെ പരാജയപ്പെടുത്തി കെ.പി ഉണ്ണികൃഷ്ണൻ അജയ്യത തെളിയിച്ചു. കോലീബി സഖ്യത്തെ തുറന്നുകാട്ടിയ പ്രചാരണത്തിലൂടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെതുടർന്നുണ്ടായ സഹതാപതരംഗത്തിൽ പോലും ഉണ്ണികൃഷ്ണൻ ജയിച്ചുകയറി. മതേതരകേരളത്തിന് അംഗീകരിക്കാനാവാത്ത സഖ്യമാണ് വടകരയിൽ തനിക്കെതിരെ രൂപപ്പെട്ടതെന്ന് തെളിയിക്കാനായത് ഉണ്ണികൃഷ്ണൻ എന്ന കറകളഞ്ഞ മതേതരവാദിയുടെ തന്ത്രപരമായ ജയം കൂടിയായിരുന്നു. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടന്ന ആ ഘട്ടത്തിൽ ബേപ്പൂരിൽ ഇടതു സ്ഥാനാർഥി ടി.കെ. ഹംസക്കെതിരെ സംഘ്പരിവാർ സഹയാത്രികൻ ഡോ. കെ. മാധവൻകുട്ടിയെയും യു.ഡി.എഫ് പരീക്ഷിച്ചു. ബേപ്പൂരിലും പരീക്ഷണം പാളി. കോൺഗ്രസിനും ലീഗിനും ഈ സഖ്യത്തിന്റെ പേരിൽ സമാനതകളില്ലാത്ത പഴി കേൾക്കേണ്ടി വന്നു. ഇന്നും തെരഞ്ഞെടുപ്പുകൾ വരുമ്പോൾ കോലീബി സഖ്യം എന്ന് പറഞ്ഞ് ഇടതുമുന്നണി യു.ഡി.എഫിന്റെ വായടപ്പിക്കാറുണ്ട്.
കേരളത്തിൽ ഉടനീളം ബി.ജെ.പിയുമായുള്ള ഡീൽ ആയിരുന്നു ഇതെന്ന് വിമർശനമുയർന്നിരുന്നു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ നേരിടാൻ ബി.ജെ.പിക്ക് ഒറ്റക്ക് സാധിക്കില്ലെന്നും പറ്റുന്നിടങ്ങളിൽ കോൺഗ്രസിനെ സഹായിച്ചാൽ ബി.ജെ.പിക്ക് സാധ്യതയുള്ള മണ്ഡലങ്ങളിൽ തിരിച്ചും സഹായം കിട്ടിയാൽ കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്നുമായിരുന്നു ബി.ജെ.പി കണക്കുകൂട്ടലെന്ന് പിന്നീട് ബി.ജെ.പി നേതാവ് കെ.ജി മാരാർ തന്റെ ജീവചരിത്രക്കുറിപ്പിൽ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

