ഉന്നാവ് കേസിൽ ബി.ജെ.പി മുൻ എം.എൽ.എ കുറ്റക്കാരനാണെന്ന് കോടതി
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബി.ജെ.പി പുറത്താക്കിയ യു.പിയിലെ എം.എൽ.എ കുൽദീപ് സിങ് സെംഗാർ കുറ്റക്കാരനെന്ന് ഡൽഹി കോടതി. സമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയായിട്ടും ഇരയായ പെൺകുട്ടി സത്യസന്ധവും സംശയരഹിതവുമായ മൊഴിനൽകിയതായി കോടതി വ്യക്തമാക്കി. ബലാത്സംഗത്തിനുപുറമെ, പോക്സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസുണ്ട്.
ശിക്ഷ സംബന്ധിച്ച് കോടതി ബുധനാഴ്ച വാദം കേൾക്കും. ചുമത്തിയ വകുപ്പുകൾ പ്രകാരം പരമാവധി ലഭിക്കാനിടയുള്ളത് ജീവപര്യന്തം തടവാണ്. കേസിൽ സെംഗാറിനൊപ്പം പ്രതിചേർക്കപ്പെട്ട ശശി സിങ്ങിനെ ജില്ല ജഡ്ജി ധർമേശ് ശർമ കുറ്റമുക്തനാക്കി. ബലാത്സംഗം നടക്കുന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ സി.ബി.ഐ അന്വേഷണത്തിനായെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടി കാര്യങ്ങൾ വിവരിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയതോടെ, അവരുടെ കുടുംബത്തിനെതിരെ നിരവധി ക്രിമിനൽ കേസുകൾ നൽകുകയുണ്ടായി. ഇതിലെല്ലാം സെംഗാറിെൻറ കൈമുദ്ര വ്യക്തമായിരുന്നു.
താഴെക്കിടയിൽ നിയമം നടപ്പാക്കേണ്ടവരുടെ കാര്യക്ഷമതയില്ലായ്മ മൂലം നീതി ഉറപ്പാക്കൽ നീളുകയാണ്. നിയമത്തിന് ഇതിൽ പങ്കില്ല. ഉദ്യോഗസ്ഥർക്ക് മാനുഷിക കാഴ്ചപ്പാടില്ല. അന്വേഷണം, വിചാരണ എന്നിവ സംബന്ധിച്ച ചട്ടങ്ങൾ സി.ബി.ഐ പോലും പാലിക്കുന്നില്ല -കോടതി പറഞ്ഞു.
ഗ്രാമത്തിൽ വളർന്ന പെൺകുട്ടി നിരന്തരം ഭീഷണിയിലായിരുന്നുവെന്ന് ജഡ്ജി വിധി പ്രസ്താവനയിൽ പറഞ്ഞു. വിധികേട്ട സെംഗാർ കോടതി മുറിയിൽ കരഞ്ഞു. സഹോദരി സമീപത്തുണ്ടായിരുന്നു. ശശി സിങ് ബോധംകെട്ടു. യു.പിയിലെ ബംഗർമൗ മണ്ഡലത്തെ നാലുതവണ പ്രതിനിധീകരിച്ച വ്യക്തിയാണ് പ്രതി സെംഗാർ. ബലാത്സംഗ കേസിലും തുടർന്ന് പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിലും ഇയാളുടെ പങ്ക് പകൽപോലെ വ്യക്തമായിട്ടും ബി.ജെ.പി ചെറുവിരൽ അനക്കാത്തതിനെ തുടർന്ന് പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ആഗസ്റ്റിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
13 പ്രോസിക്യൂഷൻ സാക്ഷികളെയും ഒമ്പത് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. പെൺകുട്ടിയുടെ അമ്മയും അമ്മാവനുമാണ് പ്രധാന സാക്ഷികൾ. ഡൽഹി എയിംസിൽ പെൺകുട്ടി ചികിത്സയിലായിരിക്കെ മൊഴിയെടുക്കാൻ ആശുപത്രിയിൽ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു. പെൺകുട്ടിയുടെ കത്ത് പരിഗണിച്ച് അഞ്ച് കേസുകളും സുപ്രീംകോടതിയാണ് ഡൽഹി കോടതിയിലേക്ക് മാറ്റിയത്.
കൂട്ടബലാത്സംഗം, വാഹനമിടിപ്പിച്ച് െകാല്ലാൻ ശ്രമിക്കൽ, പിതാവിെന അന്യായമായി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തൽ തുടങ്ങി മറ്റു നാലു കേസുകളിലെ വിചാരണ കോടതിയിൽ പുരോഗമിക്കുകയാണ്.
2019 ജൂലൈ 28ന് പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തിൽ നമ്പർ പ്ലേറ്റില്ലാത്ത ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിച്ചിരുന്നു. പെൺകുട്ടിയും കുടുംബവും ഇപ്പോൾ ഡൽഹിയിൽ സി.ആർ.പി.എഫ് സുരക്ഷയിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.