ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകളുടെ ഒളിച്ചുകളി
text_fieldsകോട്ടയം: സർക്കാർ ഉത്തരവുകൾ കാറ്റിൽ പറത്തി അനധ്യാപക തസ്തികകളിലേക്കുള്ള ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ ഒളിച്ച് കളിച്ച് സംസ്ഥാനത്തെ വിവിധ സർകലാശാലകൾ. രാഷ്ട്രീയ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ വിരമിച്ചവരെ ഉൾപ്പെടെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുകയും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതുമായ സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടുന്നു. കേരള സർവകലാശാല അസിസ്റ്റന്‍റ് നിയമനം ഉൾപ്പെടെ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർവകലാശാലകളിലെ അനധ്യാപക ഒഴിവുകളിലെ നിയമനം പി.എസ്.സിക്ക് വിട്ട് സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചത്.
എന്നാൽ ഉത്തരവുകൾ പുറപ്പെടുവിച്ച് വർഷങ്ങളായിട്ടും ഈ ഒഴിവുകളിൽ പലതും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്നതാണ് സത്യം. നിരവധി പുതിയ സർവകലാശാലകൾ ഉൾപ്പെടെ നിലവിൽ വന്നിട്ടും അവിടങ്ങളിലേക്ക് തസ്തികകൾ അനുവദിക്കപ്പെട്ടിട്ടും അവയിലേക്ക്നിയമനങ്ങൾ നടക്കുന്നില്ലെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇലക്ട്രീഷ്യൻ, പ്ലമ്പർ, പമ്പ് ഓപറേറ്റർ, ഗേറ്റ് കീപ്പർ, ഹെൽപർ, ലാസ്കർ, ഗാർഡനർ, സ്റ്റേഡിയം കീപ്പർ തുടങ്ങിയ ഒഴിവുകൾ പല സർവകലാശാലകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന നിലക്കാണ് കാര്യങ്ങൾ. സർവകലാശാല ഭരണ സമിതികളുടെ താൽപര്യങ്ങളാണ് ഇത്തരം നിയമനങ്ങൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നതും.
ചില സർവകലാശാലകൾ ചില തസ്തികകളിൽ നിരവധി ഒഴിവുകളുണ്ടായിട്ടും അതിൽ ഒന്ന് പോലും പി.എസ്.സിക്ക റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന് എം.ജി. സർവകലാശാലയിൽ അനുവദിച്ചിട്ടുള്ള ഇലക്ട്രീഷ്യൻ തസ്തികകളുടെ എണ്ണം ഏഴാണെന്നും ഈ ഏഴ് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും വിവരാവകാശ നിയമപ്രകാരം സർവകലാശാല നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. ഇതിൽ ഒരു ഒഴിവ് പോലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർവകലാശാല സമ്മതിക്കുന്നു. ഇതേ അവസ്ഥ തന്നെയാണ് കേരള സർവകലാശാലയിലും. ഇത്തരത്തിൽ പല കാറ്റഗറിയിലുള്ള തസ്തികകളിൽ നിരവധി ഒഴിവുകളുങ്കിലും അതൊന്നും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. കേരള സർവകലാശാല ആസ്ഥാനം സ്ഥിതി ചെയ്യുന്ന പാളയം, കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളിൽ ഇത്തരം ഒഴിവുകളുണ്ടെന്ന് സർവകലാശാല വൃത്തങ്ങൾ സമ്മതിക്കുന്നു.
കാർഷിക സർവകലാശാല, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകൾ ചില തസ്തികകളിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, എന്നാൽ ഇവിടങ്ങളിലും റിപ്പോർട്ട് ചെയ്യാത്ത പല തസ്തികകളും നിലവിലുണ്ടെന്നും ആക്ഷേപമുണ്ട്. ചില സർവകലാശാലകളിൽ കെട്ടിടങ്ങൾ ഉൾപ്പെടെ പൂർത്തിയാകാത്തതിനാലാണ് ജീവനക്കാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്ന വിശദീകരണവും ലഭിക്കുന്നുണ്ട്. ഫലത്തിൽ ഈ തസ്തികകളിലേക്ക് പി.എസ്.സി നിയമനം കാത്ത് നിരവധി പേരാണ് കഴിയുന്നത്. എന്നാൽ സർവകലാശാലകളുടെ ഈ ഒളിച്ചുകളികൾ കാരണം അവർക്കുള്ള അവസരങ്ങളാണ് ഇല്ലാതാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.