യൂനിയനുകളുടെ ഇഷ്ടമേ നടക്കൂവെങ്കിൽ കെ.എസ്.ആർ.ടി.സിയെ അവർ ഏറ്റെടുക്കണം -ഹൈകോടതി
text_fieldsകൊച്ചി: യൂനിയനുകളുടെ ഇഷ്ടം മാത്രമേ നടക്കൂവെങ്കിൽ കൺസോർഷ്യമുണ്ടാക്കി യൂനിയനുകൾ കെ.എസ്.ആർ.ടി.സിയെ ഏറ്റെടുക്കുകയാണ് വേണ്ടതെന്ന് ഹൈകോടതി. കാട്ടാക്കട സംഭവം മാത്രം മതി ജനങ്ങൾ ജീവനക്കാർക്കെതിരെ തിരിയാനെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് സർവിസ് ഷെഡ്യൂളിൽ മാറ്റംവരുത്തിയതിൽ പ്രതിഷേധിച്ച് മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള കെ.എസ്.ആർ.ടി.സി ഉത്തരവിനെതിരായ ഹരജിയിലാണ് സിംഗിൾബെഞ്ചിന്‍റെ പരാമർശം.
ജൂൺ 26ന് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയതിനെ തുടർന്ന് 63 സർവിസുകൾ മുടങ്ങുകയും 9.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തതായി കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. മിന്നൽ പണിമുടക്ക് നടത്തിയ 108 ജീവനക്കാരിൽനിന്ന് ഈ നഷ്ടം ഈടാക്കാനാണ് അധികൃതർ തീരുമാനിച്ചതെന്നും വ്യക്തമാക്കി. ഷെഡ്യൂൾ മാറ്റത്തിനെതിരെ ജീവനക്കാർക്ക് കോടതിയെ സമീപിക്കാമായിരുന്നിട്ടും അതുചെയ്യാതെ മിന്നൽ പണിമുടക്ക് നടത്തിയവർക്കെതിരെ കനത്ത പിഴ ചുമത്തുകയാണ് വേണ്ടതെന്ന് കോടതി വാക്കാൽ പറഞ്ഞു. എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ ആരോപണങ്ങൾ തെറ്റാണെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ഹരജിക്കാരും യൂനിയനുകൾ നിർദേശിച്ചിട്ടാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയതെന്ന് കെ.എസ്.ആർ.ടി.സിയും അറിയിച്ചു. ഹരജിയിൽ നിലപാട് അറിയിക്കാൻ കെ.എസ്.ആർ.ടി.സി സമയം തേടിയതിനെ തുടർന്ന് ഒക്ടോബർ ആറിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.