ദേശീയപാത 66 നിർമാണത്തിലെ വീഴ്ച; കരാർ കമ്പനിക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി കേന്ദ്രമന്ത്രി
text_fieldsഅഴിയൂർ-വെങ്ങളം റീച്ചിൽ നിർമാണ പ്രവൃത്തികൾ സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് മുന്നിൽ ഷാഫി പറമ്പിൽ എം.പി വിശദീകരിക്കുന്നു
വടകര: ദേശീയപാത 66ലെ അഴിയൂർ - വെങ്ങളം റീച്ചിൽ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതും റോഡിലെ യാത്രാദുരിതവും സംബന്ധിച്ച് ഷാഫി പറമ്പിൽ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് പ്രതിഷേധം അറിയിച്ചു. വടകരയിലെ യാത്രാ ദുരിതം, സർവീസ് റോഡുകളുടെ തകർച്ച, മഴവെള്ളക്കെട്ട്, മണ്ണടിച്ചിൽ, റോഡിലെ കുഴികൾ എന്നിവ വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും എം.പി കേന്ദ്രമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും സമയബന്ധിതമായ തീരുമാനങ്ങൾ ഉണ്ടാകുന്നില്ലെന്നും ചെറിയ കാര്യങ്ങളിൽ പോലും അനന്തമായ കാലതാമസം നേരിടുന്നുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ യാത്രാദുരിതം തുടരുന്നത് നീതിനിഷേധവും വെല്ലുവിളിയുമാണെന്ന് മന്ത്രിയെ ധരിപ്പിച്ചു.
തുടർന്ന് എൻ.എച്ച്.എ.ഐയുടെ കേരളത്തിന്റെ ചുമതലയുള്ള അംഗത്തെ വിളിച്ചുവരുത്തുകയും ചെയർമാനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്ത കേന്ദ്രമന്ത്രി, ജനങ്ങളെ പ്രയാസപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി. ജനങ്ങളുടെ യാത്രാദുരിതം തുടരുകയാണെങ്കിൽ അദാനി ഗ്രൂപ്പിനെ പ്രവൃത്തിയിൽ നിന്നും ടെർമിനേറ്റ് ചെയ്യുന്നത് ആലോചിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് കമ്പനിക്ക് നൽകാൻ ഉത്തരവിട്ടു. അഴിയൂർ - വെങ്ങളം റീച്ചിൽ നിലവിലെ പ്രവൃത്തികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. എം.പി നൽകിയ ദൃശ്യങ്ങൾ എൻ.എച്ച്.എ.ഐ ചെയർമാനും ഉദ്യോഗസ്ഥർക്കും കൈമാറാനും കേന്ദ്രമന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

