ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി; ‘കേന്ദ്രവിഹിതം കൃത്യമായി നൽകി, പണം വിനിയോഗിച്ചതിന്‍റെ വിശദാംശം കേരളം തന്നില്ല’
text_fieldsന്യൂഡൽഹി: ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ. രാജ്യസഭയിൽ സന്തോഷ് കുമാർ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആശ വർക്കർമാർ സാമ്പത്തിക സഹായം നൽകുന്ന വിഷയം ചർച്ച ചെയ്യാൻ ദേശീയ ആരോഗ്യ മിഷന്‍റെ യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നു. ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കും. ആശ വർക്കർമാരുടെ കഠിനാധ്വാനത്തെയും ഗ്രാമീണമേഖലയിൽ ചെയ്യുന്ന കടമകളെയും അഭിനന്ദിക്കുന്നുവെന്നും ജെ.പി. നദ്ദ വ്യക്തമാക്കി.
അതേസമയം, ദേശീയ ആരോഗ്യ മിഷനിൽ നിന്നും ആശ വർക്കർമാർക്കുള്ള കേന്ദ്രവിഹിതം നൽകിയില്ലെന്ന കേരളത്തിന്‍റെ ആക്ഷേപം ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. കേരളത്തിന് വിഹിതം കൃത്യമായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് കുടിശ്ശിക തുകയായി ഒന്നും നൽകാനില്ല. മുഴുവൻ തുക നൽകിയിട്ടും അതിന്‍റെ വിനിയോഗത്തിന്‍റെ വിശദാംശങ്ങൾ കേരളം തന്നിട്ടില്ലെന്നും ജെ.പി. നദ്ദ ചൂണ്ടിക്കാട്ടി.
വേതനം വർധിപ്പിക്കുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ആശ വർക്കർമാർ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമുണ്ടെന്നും പറഞ്ഞു.
അതേസമയം, വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന രാപ്പകൽ സമരം ഒരു മാസം പിന്നിട്ടു. ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കേരള സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ മാർച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് സമരസമിതി അറിയിച്ചു.
അതിനിടെ, ആശ വർക്കർമാർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിന് പുറത്ത് കേരളത്തിൽ നിന്നുള്ള യു.ഡി.എഫിന്‍റെ ലോക്സഭ, രാജ്യസഭ എം.പിമാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ ആശ വർക്കർമാരുടെ സേവന-വേതന വ്യവസ്ഥകൾ പുനർക്രമീകരിച്ച് നൽകണമെന്നും ഒരു മാസക്കാലമായി തുടരുന്ന സമരം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ച് നീതി ഉറപ്പാക്കണമെന്നും യു.ഡി.എഫ് എം.പിമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

