കേന്ദ്രമന്ത്രിയെ ‘മറ്റേ മോനാ’യിട്ടാണ് കേന്ദ്രത്തിലെ ബിജെപി കാണുന്നത് -വി.കെ. സനോജ്
text_fieldsകണ്ണൂർ: കേന്ദ്രബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാക്കുകൾ കടമെടുത്താൽ അദ്ദേഹം ഉൾപ്പെടെയുള്ള ആളുകളെ കേന്ദ്ര ബി.ജെ.പി ‘മറ്റേ മോന്മാരായി’ മാത്രമേ കാണുന്നുള്ളൂ എന്നാണ് ഈ ബജറ്റ് തെളിയിക്കുന്നതെന്ന് സനോജ് പരിഹസിച്ചു.
നേരത്തെ ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’ എന്ന സുരേഷ് ഗോപിയുടെ പ്രസ്താവന വിവാദമായിരുന്നു. പരാമർശത്തിനെതിരെ വ്യാപക വിമർശനമുയർന്നു. നേരത്തെ എയിംസ് തൃശൂരോ ആലപ്പുഴയോ തിരുവനന്തപുരമോ വരുമെന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നും സുരേഷ് ഗോപി പ്രസ്താവന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഈ ബജറ്റിലും കേരളം അവഗണിക്കപ്പെട്ടത്.
കേന്ദ്ര ഗവൺമെന്റ് കേരളത്തോട് തുടർച്ചയായ വിവേചനമാണ് കാണിച്ചുകൊണ്ടിരിക്കുന്നതെന്ന് സനോജ് പറഞ്ഞു. ‘ഇന്നലെ ഓരോ മലയാളിയും അങ്ങേയറ്റത്തെ നിരാശയോടു കൂടിയാണ് ബജറ്റ് പ്രസംഗം കേട്ടത്. അക്ഷരാർത്ഥത്തിൽ ഇത് കേരളത്തോടുള്ള പകവീട്ടലാണ്; കേന്ദ്ര ബജറ്റ് ചരിത്രത്തിൽ ഇന്നുവരെ ഇത്രമാത്രം ഒരു അവഗണന നമുക്ക് നേരിടേണ്ടി വന്നിട്ടില്ല.
ലോകത്തിലെ വലിയ രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിൽ വിവിധ മേഖലകളിൽ പുരോഗതി നേടിയ കേരളത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം, "തങ്ങൾക്ക് ഒരു എം.എൽ.എ പോലും ഇവിടെ ഇല്ല, എന്നാൽ പിന്നെ നിങ്ങൾക്ക് കാണിച്ചുതരാം" എന്ന ഒരു വെല്ലുവിളിയുടെ സ്വരത്തിലാണ് കേന്ദ്ര ഗവൺമെന്റ് സമീപിച്ചത്. റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന ഒരു സംസ്ഥാനമായിട്ടും അതിന് ആനുപാതികമായ അനുകൂല സമീപനം ഉണ്ടായില്ല എന്ന് മാത്രമല്ല, നിലവിലുള്ളത് തന്നെ റദ്ദാകുകയാണ് ചെയ്തത്.
എയിംസിന് സംസ്ഥാന ഗവൺമെന്റ് സ്ഥലം ഏറ്റെടുത്തു കൊടുത്തിട്ടില്ല എന്നാണ് ബി.ജെ.പി വക്താക്കൾ ചാനൽ ചർച്ചകളിൽ പറയുന്നത്. എന്നാൽ സംസ്ഥാന ഗവൺമെന്റ് എയിംസിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു കൊടുത്തിട്ടുണ്ടെന്ന് ഇന്നലെ കേരളത്തിന്റെ ആരോഗ്യ മന്ത്രി വീണാ ജോർജ് തന്നെ വിശദമാക്കി. കേന്ദ്രം പറയുന്നത് പച്ചക്കള്ളമാണ്. "എയിംസ് എവിടെ?" എന്ന ചോദ്യം നേരത്തെ ഉയർന്നു വന്നപ്പോൾ "എയിംസ് വരും മറ്റേ മോനെ" എന്നായിരുന്നു കേരളത്തിലെ ഒരു കേന്ദ്രമന്ത്രിയുടെ ആക്രോശം. ആ വാക്കുകൾ കടമെടുത്താൽ, ഈ 'മറ്റേ മോൻ' എന്ന സ്ഥാനം അലങ്കാരമായി കൊണ്ടുനടക്കണോ എന്ന് സുരേഷ് ഗോപിയെ പോലുള്ള കേന്ദ്രമന്ത്രിമാർ ആലോചിക്കണം. ഇതുപോലെയുള്ള കേന്ദ്രമന്ത്രിമാർ കേരളത്തിന് നാണക്കേടാണ്, ഈ രാജ്യത്തിന് തന്നെ നാണക്കേടാണ്’ -സനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

