‘സ്കോൾ -കേരള’ എക്സി. ഡയറക്ടർക്ക് അനധികൃത പുനർനിയമനം
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപൺ ആന്‍ഡ് ലൈഫ് ലോങ് എജുക്കേഷൻ -കേരള (സ്കോൾ -കേരള) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എം.എം. ജിനേഷ് കുമാറിന് ചട്ട വിരുദ്ധമായി തിരക്കിട്ട് പുനർനിയമനം. സർക്കാറിന്‍റെ കാലാവധി കഴിയാനിരിക്കെ മാർച്ച് ആറിന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ തിരക്കിട്ടു ചേർന്ന സ്കോൾ -കേരള ജനറൽ കൗൺസിലിന്‍റെ പ്രത്യേക യോഗം നാലു വർഷത്തേക്ക് കൂടി പുനർനിയമനം നൽകാൻ തീരുമാനിച്ചതായാണ് അറിയുന്നത്.
58 വയസ്സ് പൂർത്തിയാക്കിയതിനെ തുടർന്ന് 2026 ഫെബ്രുവരി 28ന് സ്കോൾ -കേരള എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്ന് ജിനേഷ് കുമാർ വിരമിച്ചെങ്കിലും അന്ന് തന്നെ ചേർന്ന ജനറൽ കൗൺസിൽ ആറ് മാസത്തേക്ക് സേവനം നീട്ടി. ഇതിനു പിന്നാലെയാണ് പുനർനിയമനം നൽകുന്നത്. ഇത് ‘സ്കോൾ-കേരള’ ചട്ടങ്ങളുടെ കടുത്ത ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു
2023 ഹയർ സെക്കൻഡറി അധ്യാപകനായി വിരമിച്ച ശേഷം 2024ലാണ് സ്കോൾ -കേരളയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. എം.എം. ജിനേഷ് കുമാർ നിയമിതനാകുന്നത്. സർക്കാർ അനുമതിയില്ലാതെ നടന്ന പുനർനിയമനത്തെ അന്ന് ധനവകുപ്പ് എതിർത്തിരുന്നു. എന്നാൽ നിയമനത്തിന് സർക്കാർ പിന്നീട് സാധൂകരണം നൽകി. അതേസമയം യോഗ്യരായ പലരെയും മറികടന്നാണ് നിയമനമെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അന്ന് പരാതി ഉയർന്നിരുന്നു.
സ്കോൾ കേരളയുടെ ചട്ട പ്രകാരം വൈസ് ചെയർമാന്‍റെയും എക്സിക്യൂട്ടീവ് ഡയറക്ടറുടെയും കാലാവധി നാലുവർഷമാണ്. എന്നാൽ യോഗ്യതയും പ്രായപരിധിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചട്ടങ്ങളിൽ വ്യക്തമാക്കാത്തതിനാൽ നിയമപ്രകാരം ഇവ നിർണയിക്കാനുള്ള അധികാരം നിയമനത്തിനായി രൂപവത്കരിക്കുന്ന സെലക്റ്റ് കമ്മിറ്റിക്കാണ്. 2024 ഡിസംബർ 10ന് രൂപവത്കരിച്ച സെലക്റ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടറുടെ കുറഞ്ഞ പ്രായപരിധി 40 വയസ്സും ഉയർന്ന പ്രായപരിധി സ്കോൾ കേരളയുടെ സർവീസ് ചട്ടം അനുസരിച്ച് 58 വയസ്സുമായാണ് നിശ്ചയിച്ചത്. ഈ വിജ്ഞാപനം അനുസരിച്ച് നിയമിക്കപ്പെട്ട ഡോ. എം.എം. ജിനേഷ് കുമാറിന്‍റെ നിയമന ഉത്തരവിൽ 58 വയസ്സുവരെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
‘സ്കോൾ കേരള’ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിയമനം നാലു വർഷത്തേക്കാണ്. 2026 ഫെബ്രുവരി 28ന് ജിനേഷ് കുമാർ 58 വയസ്സ് പൂർത്തിയാക്കിയപ്പോൾ എക്സിക്യൂട്ടീവ് ഡയറക്ടർ റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഡോ. എം.ടി. ശശിക്ക് ശേഷിക്കുന്ന കാലത്തേക്ക് നിയമനം നൽകുകയോ പുതിയ എക്സിക്യുട്ടീവ് ഡയറക്ടർ നിയമനത്തിന് നടപടി സ്വീകരിക്കുകയോ ചെയ്യണമായിരുന്നു. എന്നാൽ, ജിനേഷ് കുമാർ വിരമിച്ചതിനെ തുടർന്ന് ഫെബ്രുവരി 28ന് ചേർന്ന ജനറൽ കൗൺസിൽ യോഗം ഇതിനുപകരം ആറു മാസത്തേക്ക് കാലാവധി നീട്ടി നൽകാനാണ് തീരുമാനിച്ചത്. പുതിയ നിയമനത്തിന് സെലക്ട് കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചുമില്ല. ഇത് പുനർ നിയമനത്തിന് വഴിയൊരുക്കാനായിരുന്നു എന്ന ആരോപണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

