അനധികൃത നിലം നികത്തലിന് റവന്യൂ വകുപ്പ് ഒത്താശ
text_fieldsതിരുവനന്തപുരം: ജില്ലാ കലക്ടറുടെ വിലക്ക് മറികടന്ന്, അനധികൃത നിലം നികത്തലിന് റ വന്യൂ വകുപ്പിെൻറ പ്രത്യേക അനുമതി. നിലം നികത്തൽ തടഞ്ഞ എറണാകുളം കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയുടെ ഉത്തരവ് റദ്ദാക്കിയാണ് അഡീഷനൽ സെക്രട്ടറി ജെ. ബെൻസി നിലം നികത്തലിന് അനുകൂല ഉത്തരവിട്ടത്. എറണാകുളം കുന്നത്തുനാട് വില്ലേജിലെ 14.57 ഏക്കർ നിലം നികത്തുന്നത് ജില്ലാ കലക്ടർ തടഞ്ഞു ഉത്തരവിട്ടിരുന്നു. നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചതിനെതുടർന്നായിരുന്നു നടപടി. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത സ്പീക്സ് പ്രോപ്പർട്ടീസ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് നിലം നികത്തലിന് അനുമതി തേടിയത്.
വ്യവസ്ഥകളോടെ ഭൂമി പരിവർത്തനം ചെയ്യാൻ 2006ൽ ലാൻഡ് റവന്യൂ കമീഷണർ അനുമതി നൽകിയെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ, 2008ലെ നെൽവയൽ തണ്ണീർത്തട നിയമം വന്നതോടെ പഴയ ഉത്തരവുകൾ അസാധുവായെന്നും പുതുതായി രൂപവത്കരിച്ച നിയമം നിലവിൽവന്നശേഷം 2013-14ലാണ് ഈ സ്ഥലം നികത്തിത്തുടങ്ങിയതെന്നും ആർ.ഡി.ഒ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
നിലം നികത്തലിനെതിരെ ജനകീയസമരവും നടന്നു. തുടർന്നാണ് കലക്ടർ സ്റ്റോപ് മെമ്മോ നൽകിയത്. നികത്തിയ ഭാഗം 15 ദിവസത്തിനകം പൂർവസ്ഥിതിയിലാക്കണമെന്നും 2018 സെപ്റ്റംബർ 26ന് നിർദേശിച്ചിരുന്നു. നിലം പൂർവസ്ഥിതിയിലാക്കുന്നതിന് ആവശ്യമായ തുക റവന്യൂ റിക്കവറി വഴി കമ്പനിയിൽനിന്ന് ഈടാക്കാനും നിർദേശിച്ചിരുന്നു. തണ്ടപ്പേർ രജിസ്റ്ററിലും നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡാറ്റാ ബാങ്കിലും ഇൗ സ്ഥലം നെൽവയലായാണ് രേഖപ്പെടുത്തിയിരുന്നത്.
ഇൗ സ്ഥലം അനധികൃതമായി നികത്തുന്നതിനാൽ നിലം പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിറക്കണമെന്ന് മൂവാറ്റുപുഴ റവന്യൂ ഡിവിഷനൽ ഓഫിസർ 2017 ഡിസംബറിൽ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന്, സ്ഥലത്തിെൻറ ക്രയവിക്രയവും പോക്കുവരവും കലക്ടർ മരവിപ്പിച്ചു.
നെൽവയൽ സംരക്ഷണ നിയമത്തിലെ വകുപ്പ് 13 പ്രകാരമുള്ള അധികാരം ഉപയോഗിച്ചായിരുന്നു ഉത്തരവ്. ഡാറ്റ ബാങ്കിൽ വയൽ എന്ന് രേഖപ്പെടുത്തിയത് ഒഴിവാക്കണമെന്ന കമ്പനിയുടെ അപേക്ഷയും തള്ളി. ഇതിനെതിരെ കമ്പനി കഴിഞ്ഞ നവംബറിൽ സർക്കാറിന് അപ്പീൽ നൽകി. അത് പരിശോധിച്ചാണ് ജനുവരി 31ന് കലക്ടറുടെ ഉത്തരവ് റദ്ദാക്കി സർക്കാറിനുവേണ്ടി റവന്യൂ അഡീഷനൽ സെക്രട്ടറി ഉത്തരവിട്ടത്.
അനുമതി റദ്ദാക്കണം –വി.എം. സുധീരൻ
തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് എറണാകുളം കുന്നത്തുനാട് വില്ലേജിലെ 15 ഏക്കര്‍ നിലം നികത്തുന്നതിന് റവന്യൂ വകുപ്പ് നല്കിയ അനുമതി റദ്ദാക്കണമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. കലക്ടര്‍ നിയമപ്രകാരം സ്വീകരിച്ച നടപടി തള്ളിക്കളഞ്ഞാണ് സര്‍ക്കാറിെൻറ വിചിത്രമായ ഉത്തരവ് വന്നിട്ടുള്ളത്. നിയമസഭ െഎകകണ്േഠ്യന പാസാക്കിയ 2008ലെ കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിെൻറ പ്രസക്തിതന്നെ ഇല്ലാതാക്കുന്ന നടപടിയുടെ പിന്നില്‍ സ്ഥാപിതതാല്പര്യ സംരക്ഷണം മാത്രമാണുള്ളത്.
സമ്പന്നർക്ക് ഒരു നിയമവും ബാധകമല്ലെന്ന അസാധാരണ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത്. നിയമവാഴ്ചയോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാനാകൂ. നിയമം നടപ്പാക്കേണ്ട സര്‍ക്കാര്‍തന്നെ നിയമലംഘകരായി മാറി പുറപ്പെടുവിച്ച ഉത്തരവ് എത്രയും പെട്ടെന്ന് റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.