അൺഎയ്ഡഡ് സ്കൂൾ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ല -മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: അൺഎയ്ഡഡ് സ്കൂൾ ജീവനക്കാർക്ക് നിയമപ്രകാരം ലഭിക്കേണ്ട ഉപജീവനബത്ത, ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവ നൽകാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. അൺഎയ്ഡഡ് സ്കൂൾ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ സംബന്ധിച്ച് സർക്കാർ ഉത്തരവുകൾ ഒന്നും ഇറക്കിയിട്ടില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് നിലനിൽക്കെയാണ് കമീഷന്റെ നിർണായക ഉത്തരവ്.
കമുകിൻകോട് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപിക നൽകിയ പരാതിയിലാണ് കമീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. 2023 ജൂലൈ 13-ന് വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ സസ്പെൻഡ് ചെയ്യുകയും, തുടർന്ന് 2024 ഏപ്രിൽ 24-ന് സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തുവെന്നാണ് അധ്യാപികയുടെ പരാതി. സസ്പെൻഷൻ കാലയളവിൽ ലഭിക്കേണ്ട ഉപജീവനബത്ത ഉൾപ്പെടെയുള്ള അർഹമായ ആനുകൂല്യങ്ങളൊന്നും മാനേജ്മെന്റ് നൽകിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
അൺഎയ്ഡഡ് സ്കൂളിലാണ് ജോലി ചെയ്തിരുന്നത് എന്നതിന്റെ പേരിൽ സസ്പെൻഷൻ കാലയളവിലെ ഉപജീവനബത്ത നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ വ്യക്തമാക്കി. സസ്പെൻഷൻ തീയതി മുതൽ സർവീസിൽ നിന്ന് നീക്കം ചെയ്തത് വരെയുള്ള കാലയളവിലെ ഉപജീവനബത്ത ലഭിക്കാൻ നിയമപരമായ അർഹതയുണ്ട്. ഇക്കാര്യത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ഉചിതമായ തീരുമാനമെടുക്കാൻ ജില്ല ലേബർ ഓഫീസർക്ക് കമീഷൻ നിർദ്ദേശം നൽകി.
പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് പ്രകാരം അർഹമായ തുക ലഭിക്കുന്നതിന് പരാതിക്കാരി ജില്ല ലേബർ ഓഫീസർക്ക് അപേക്ഷ നൽകണം. തുക ലഭിക്കുന്നുണ്ടെന്ന് ലേബർ ഓഫീസർ ഉറപ്പുവരുത്തേണ്ടതാണ്. ഒരു മാസത്തിനുള്ളിൽ തുക ലഭ്യമാക്കിയില്ലെങ്കിൽ ഗ്രാറ്റുവിറ്റി കൺട്രോളിങ് അതോറിറ്റിയെ സമീപിക്കണമെന്നും സെൻട്രൽ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, പരാതിക്കാരി പി.എഫ് തുകയ്ക്ക് അർഹയാണെന്ന് ബോധ്യപ്പെട്ടാൽ, സ്കൂൾ മാനേജ്മെന്റിൽ നിന്നും ആ തുക ഈടാക്കി നൽകുന്നതിനുള്ള നടപടികൾ പ്രൊവിഡന്റ് ഫണ്ട് കമീഷണർ സ്വീകരിക്കണമെന്നും കമീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

