‘സമരനായകൻ എന്ന നിലക്ക് പേര് നോക്കി വർഗീയ പരാമർശങ്ങൾ എനിക്കെതിരെയുണ്ട്’, സമരമാവുമ്പോൾ അതെല്ലാം ഉണ്ടാവുമെന്ന് യു.എൻ.എ പ്രസിഡന്റ് ജാസ്മിൻ ഷാ
text_fieldsയു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ
സമരനായകൻ എന്ന നിലക്ക് പേര് നോക്കി വർഗീയ പരാമർശങ്ങൾ തനിക്കെതിരെയുണ്ടെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ അധ്യക്ഷൻ ജാസ്മിൻഷാ. സമരമാവുമ്പോൾ അതെല്ലാം ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ പ്രതീക്ഷയിലാണ് ഹൈകോടതി നിർദേശ പ്രകാരം സമരം നിർത്തിയത്. ചർച്ചയിലൂടെ പരിഹാരമായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും ജാസ്മിൻ ഷാ പറഞ്ഞു. അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം....
? സർക്കാറും ഹൈകോടതിയും ചർച്ചക്കു വിളിച്ചു. പ്രതീക്ഷയുണ്ടോ
തികഞ്ഞ പ്രതീക്ഷയിലാണ്. ഹൈകോടതി നിർദേശ പ്രകാരമാണ് സമരം നിർത്തിയത്. സമരക്കാർക്കുനേരെ എസ്മ പ്രയോഗിക്കണമെന്ന ആവശ്യം കോടതി തള്ളിയിട്ടുണ്ട്. ചർച്ചയിലൂടെ പരിഹാരമായില്ലെങ്കിൽ സമരം പുനരാരംഭിക്കും.
? അത്യാഹിത വിഭാഗംപോലും മുടക്കിയുള്ള സമരം എങ്ങനെ ന്യായീകരിക്കും, രോഗികളല്ലേ കഷ്ടപ്പെടുന്നത്
ഒരുനിലക്കും ചർച്ച നടക്കാത്ത സാഹചര്യത്തിലാണ് അത്യാഹിത വിഭാഗത്തിലും നഴ്സുമാർ പണിമുടക്കേണ്ടിവന്നത്. ചികിത്സ കിട്ടാതെ രോഗി മരിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് സമരക്കാർ തീരുമാനിച്ചു. ഇതിനായി എമർജൻസി സംവിധാനവും ഒരുക്കി. ശസ്ത്രക്രിയകൾ മുടങ്ങി, പുതിയ അഡ്മിഷൻ എടുത്തില്ല എന്നതൊക്കെ ശരിയാണ്.
? മിനിമം വേതനം 40,000 എല്ലാ ആശുപത്രികൾക്കും താങ്ങാവുന്നതാണോ
സംസ്ഥാനത്ത് രണ്ടായിരത്തിലേറെ ആശുപത്രികളുണ്ട്. ഇതിൽ 490 ഇടത്താണ് യു.എൻ.എ പ്രവർത്തിക്കുന്നത്. ഇതിൽ 21 ആശുപത്രികളിൽ മാത്രമാണ് ശമ്പള വിഷയത്തിൽ ധാരണയാവാത്തത്. നഴ്സുമാർക്ക് 10,000 മുതൽ 23,000 വരെ ശമ്പളം ലഭിച്ചിരുന്ന ആശുപത്രികളിൽ 32,700 തരാമെന്ന് കരാറായി. 300 വരെ ബെഡുള്ള ആശുപത്രികളിൽ 8000, 300 മുതൽ 800 വരെ ബെഡുകൾ ഉള്ളതിൽ 10,000, 800 ബെഡിനു മുകളിലുള്ള ആശുപത്രികളിൽ 12,000 രൂപ എന്നിങ്ങനെ ശമ്പളം ഉയർത്താനും കരാറായി. നഴ്സുമാരുടെ ട്രെയിനിങ് പരിപാടി അവസാനിപ്പിച്ചു
? കോർപറേറ്റുകൾക്കു വേണ്ടിയാണ് സമരമെന്നാണ് ആരോപണം
വൻകിട കോർപറേറ്റുകളുമായി സഹകരിച്ചുപോകുന്ന ആശുപത്രികളാണ് ഞങ്ങളുമായി ധാരണയിൽ എത്താത്തത്. ധാരണയിൽ എത്താത്ത സംസ്ഥാനത്തെ 21 ആശുപത്രികളിൽ 17 എണ്ണവും വൻകിട കോർപറേറ്റ് ആശുപത്രികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണ്. ഹൈകോടതി ഇടപെട്ടതിനാലാണ് അവിടെ ഇപ്പോൾ സമരം നിർത്തിവെച്ചത്. ഇതേ ആശുപത്രി മാനേജ്മെന്റുകളാണ് കോർപറേറ്റ് ബന്ധം ആരോപിക്കുന്നത്.
? ഇ.ഡി താങ്കളുടെ സ്വത്ത് കണ്ടുകെട്ടിയത് യാഥാർഥ്യമല്ലേ
യു.എൻ.എയുടെ ഫണ്ടിൽ വെട്ടിപ്പ് നടത്തിയെന്ന കേസിൽ 1.44 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയെന്നാണ് ഇപ്പോൾ പുറത്തുവന്നത്. എന്റെ വീട് നിൽക്കുന്ന സ്ഥലം വിൽപന നടത്തരുതെന്നാണ് ഇ.ഡി ആവശ്യപ്പെട്ടത്. സമരം ശക്തമായ സമയത്ത് ആ കേസിൽ ഇപ്പോൾ ഇങ്ങനെയൊരു നീക്കം നടത്തുമ്പോൾതന്നെ കാര്യങ്ങൾ എല്ലാവർക്കും ബോധ്യപ്പെടും. സമരനായകൻ എന്ന നിലക്ക് പേര് നോക്കി വർഗീയ പരാമർശങ്ങൾ എനിക്കെതിരെയുണ്ട്. സമരമാവുമ്പോൾ അതെല്ലാം ഉണ്ടാവുമെന്നാണ് കരുതുന്നത്.
? സർക്കാറിന്റെ മിനിമം വേതനത്തേക്കാൾ കൂടുതൽ അല്ലേ പല ആശുപത്രികളും നൽകുന്നത്
മാർച്ച് ഏഴിനാണ് സർക്കാർ ഏറ്റവും ഒടുവിൽ മിനിമം വേതനം സംബന്ധിച്ച് ഉത്തരവിറക്കിയത്. തൊഴിൽ വകുപ്പ് ഇറക്കിയ ഉത്തരവിൽ 25,450 രൂപയാണ് നിശ്ചയിച്ചത്. ഇതും നൽകാത്ത ഒട്ടേറെ ആശുപത്രികൾ സംസ്ഥാനത്തുണ്ട്. ചെറുകിട ആശുപത്രികളിൽ യു.എൻ.എ അംഗങ്ങൾ ഉണ്ടെങ്കിലും സമരം നടത്തുന്നില്ല. ശമ്പളം നൽകാൻ കഴിയുന്ന ആശുപത്രികളിൽതന്നെയാണ് ഞങ്ങൾ സമരം നടത്തുന്നത്.
സമര രീതി അംഗീകരിക്കാനാവില്ല- കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. ഹുസൈൻ കോയ തങ്ങൾ
? നഴ്സുമാരുടെ സമരം താൽക്കാലിക മായി നിർത്തി, സമരത്തെ എങ്ങനെ കാണുന്നു
നഴ്സുമാർ ഇപ്പോൾ നടത്തിയ സമരത്തിന്റെ രീതി ഒരു നിലക്കും അംഗീകരിക്കാൻ ആവില്ല. സമരം നടത്തുന്നതിന് കൃത്യമായ നോട്ടീസ് കാലാവധിയുണ്ട്. 14 ദിവസം മുമ്പ് മാനേജ്മെന്റിന് നോട്ടീസ് നൽകണമെന്നാണ് നിയമം. ഇപ്പോഴത്തെ സമരത്തിൽ ആ നിബന്ധന പാലിച്ചിട്ടില്ല. മുമ്പ് സമരം നടത്തിയപ്പോൾ അത് സൂചിപ്പിച്ചതാണ്. ഇതുസംബന്ധിച്ച കേസിൽ ഈ നിബന്ധന പാലിക്കുമെന്നാണ് നഴ്സുമാരുടെ സംഘടനയായ യു.എൻ.എ ഹൈകോടതിയെ അറിയിച്ചത്. ഏതായാലും ഹൈകോടതി മധ്യസ്ഥ ചർച്ച കണ്ട് സമരം നിർത്തിയിട്ടുണ്ട്
? സർക്കാർ മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ട്., അതുപോലും പാലിക്കാത്തവർ ഇല്ലേ
സർക്കാറിന്റെ മിനിമം വേതനം സംബന്ധിച്ച് കരട് ഉത്തരവ് ഇറങ്ങിയത് ഈമാസം ഏഴിനാണ്. 25,450 രൂപ മിനിമം വേതനം നിശ്ചയിച്ചതിനുശേഷം ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ നിർദേശിച്ചിരിക്കയാണ് തൊഴിൽ വകുപ്പ്. രണ്ട് മാസം സമയപരിധിയാണ് അതിനു നൽകിയത്. അതൊന്നും കാത്തിരിക്കാതെ സമരത്തിന് ഇറങ്ങുന്നത് ശരിയായ നടപടിയല്ല.
? അത്യാഹിത വിഭാഗത്തിലും സമരം നടന്നുവെന്നാണ് പ്രധാന പരാതി
അതെ. അത്യാഹിത വിഭാഗത്തിൽ വരെ സമരം നടത്തുന്നത് തെറ്റായ രീതിയാണ്. കാഷ്വാലിറ്റിക്കു പുറമെ ഓപറേഷൻ തിയറ്റർ, ഡയാലിസിസ് വിഭാഗം, വെന്റിലേറ്റർ എന്നിവിടങ്ങളിലും പണിമുടക്കി. ഇതൊക്കെ രോഗികളോട് ചെയ്യുന്ന ക്രൂരതകൂടിയാണ്. രോഗികളുടെ ജീവൻകൊണ്ട് വിലപേശുന്നതാണത്. സമരത്തിന് അതിന്റേതായ രീതിയും നിബന്ധനയുമൊക്കെയുണ്ട്. ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല.
? ഒട്ടേറെ ആശുപത്രികൾ സമരക്കാരുമായി ധാരണയിലെത്തിയല്ലോ
ഒരു ധാരണയും ഒരാശുപത്രിയും ഉണ്ടാക്കിയിട്ടില്ല. സമരം വിജയിപ്പിച്ചെടുക്കാൻ ഇവർ പ്രചരിപ്പിക്കുന്നതാണ് അതൊക്കെ. മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് എടുക്കേണ്ട തീരുമാനമാണ് ശമ്പള വർധനയെന്നത്. ഒറ്റയടിക്ക് അതുപാലിക്കാൻ കഴിയുന്നതുമല്ല. ധൈര്യമുണ്ടെങ്കിൽ ധാരണയിലെത്തിയ ആശുപത്രികളുടെ പേരുകൾ പുറത്തുവിടട്ടെ. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനിൽ 1300ഓളം അംഗങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

