എവിടെ കപ്പലുണ്ടോ, അവിടെ ഉദുമക്കാരനുമുണ്ട്
text_fieldsകാസർകോട്: ലോകത്തിെല ഏതു കടലിൽ സഞ്ചരിക്കുന്ന കപ്പലായാലും അതിൽ ഒരു ഉദുമക്കാരനെങ്കിലുമുണ്ടാകുമെന്നത് ചൊല്ലായി മാറിയിരിക്കുന്നു. കപ്പൽ, വാർത്തകളിൽ നിറയുേമ്പാൾ ഉദുമക്കാരുടെ നെഞ്ചുപിടയും; തങ്ങളിൽ ഒരാളുടെ പേര് ഉയരല്ലേയെന്ന്. കപ്പൽ റാഞ്ചിയാൽ, തകർന്നാൽ, തീപിടിച്ചാൽ, മറിഞ്ഞ് അപകടം പറ്റിയാൽ, കാണാതായാൽ....... ഉദുമ മുതൽ സമീപ പ്രദേശമായ ഉപ്പള വരെയുള്ളവരുടെ സാന്നിധ്യം പതിവാണ്. ഏറ്റവും ഒടുവിൽ ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ കാസർകോട്ടുകാരില്ല എന്ന് ആശ്വാസം കൊണ്ടിരിക്കുേമ്പാഴാണ് ഉദുമയിലെ പ്രജിത്തിെൻറ പേരും ഉയർന്നത്. സുരക്ഷിതമെന്ന് പ്രജിത് വിളിച്ചുപഞ്ഞതോടെ താൽക്കാലികാശ്വാസത്തിലാണ് കുടുംബവും നാട്ടുകാരും.
കപ്പലപകടത്തിൽ മരിച്ച ഉദുമയിലെ കൃഷ്ണ ചന്ദ്രൻ, കൊള്ളക്കാരുമായി ഏറ്റുമുട്ടലിൽ വിരൽ അറ്റുപോയ അപ്പു, ജപ്പാനിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്ന കപ്പലിൽ ജീവനക്കാർ വെന്തുമരിക്കുന്നതിന് സാക്ഷിയായ ഇബ്രാഹീം, നൈജീരിയൻ കൊള്ളക്കാർ റാഞ്ചിയ പെരിമലവളപ്പിൽ ഉണ്ണി, പനാമ കടലിടുക്കിൽ കപ്പലിൽനിന്നും കാണാതായ നിഖിൽ, അഞ്ചുമാസം മുമ്പ് ഇന്തോനേഷ്യൻ നേവി പിടിച്ചെടുത്ത കപ്പലിലെ അരുൺതേജ്, മൂസക്കുഞ്ഞി, കലന്തർ എന്നിങ്ങനെ ഉദുമയുടെയും ഉപ്പളയുടെയും കപ്പൽ ജീവിതങ്ങളുടെ പട്ടിക നീളും. അമ്പതിലേറെ ഉദുമ-ഉപ്പളക്കാരുടെ പേരുകൾ കപ്പൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കപ്പൽ ജീവനക്കാരുള്ള നാട് ഉദുമയാണ്; ആയിരത്തി അഞ്ഞൂറോളംപേർ. കാസർകോട് ജില്ലയിൽ മൂവായിരത്തോളം വരും അവരുടെ എണ്ണം. കേരളീയരിൽ മൊത്തം പതിനായിരത്തിനു താഴെയേവരൂ മർച്ചൻറ്സ് നേവിയിൽ ജോലിചെയ്യുന്നവർ.
കടലിലേക്ക് കടന്നുപിടിച്ച നിലയിലായി ഉദുമക്കാരുടെ രക്തക്കുഴലിെൻറ കിടപ്പ് എന്നുപറയും. കപ്പൽപായകൊണ്ട് സ്വപ്നം നെയ്യുന്നവരാണവർ. ഉദുമക്കാരെൻറ കപ്പൽ ജീവിതത്തിന് 80 വർഷത്തെ ചരിത്രമുണ്ടാകും. മുംബൈയിലെ മൂന്ന് ഉദുമക്കാരുടെ ഹോട്ടലിലേക്ക് ജോലി തേടിപ്പോയവരാണ് ആദ്യകാലത്ത് കപ്പൽ ജോലിക്കാരുമായത്. അന്നത് വളരെ എളുപ്പമായിരുന്നു. ഇവർ സമീപത്തെ സീമെൻസ് ഹോസ്റ്റലിലുള്ളവരുമായി ബന്ധപ്പെട്ട് കപ്പൽ ജോലിയിൽ പ്രവേശിക്കുന്നു. ഒരു വിദ്യാഭ്യാസ യോഗ്യതയും അന്ന് മാനദണ്ഡമായിരുന്നില്ല. ഇങ്ങനെ വളർന്ന ഉദുമയുടെ കപ്പൽബന്ധം പിൻതലമുറക്ക് എളുപ്പത്തിൽ കപ്പലിലെത്താൻ വഴിയായെന്ന് പാലക്കുന്ന് മർച്ചൻറ്സ് നേവി ക്ലബ് പ്രസിഡൻറ് പാലക്കുന്നിൽ കുട്ടി വ്യക്തമാക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ സീമെൻസ് കൂട്ടായ്മ ഉദുമയിലാണുള്ളത്. അതാണ് പാലക്കുന്നിലെ മർച്ചൻറ്സ് നേവി ക്ലബ്. 250ഒാളം മെംബർമാരുള്ള ക്ലബിന് ഒരുകോടിയോളം രൂപയുടെ ആസ്തിയുണ്ട്. ‘സാമൂഹിക പ്രവർത്തനരംഗത്ത് മുന്നിൽനിൽക്കുന്ന നേവി ക്ലബ് ഇന്ത്യയിൽ ആദ്യത്തേതാണ്’എന്ന് അതിെൻറ പ്രസിഡൻറും സീമാനുമായ പാലക്കുന്നിൽ കുട്ടി അവകാശപ്പെടുന്നു. കപ്പലോട്ടക്കാരെ ആദരിക്കൽ, അവരുടെ മക്കൾക്ക് സ്കോളർഷിപ്, അപകടത്തിൽ പെടുന്നവർക്ക് സഹായം, ജീവൻ വെടിയുന്നവരുടെ മരണാനന്തര ക്രിയക്കുള്ള സാമ്പത്തിക സഹായം, വൈദ്യസഹായം എന്നിവ ക്ലബ് നൽകിവരുന്നു. കപ്പൽ ദുരന്തത്തിൽപെട്ടവരിൽ ഇപ്പോഴും നഷ്ടപരിഹാരത്തിന് നിയമനടപടി സ്വീകരിച്ചുവരുന്നവർ ഉദുമയിലുണ്ട്. വിദേശ കപ്പലിലാണ് മരിച്ചതെങ്കിൽ ഒരുകോടി രൂപയുടെ നഷ്ടപരിഹാരം ലഭിക്കും. നേവി ക്ലബിെൻറ പ്രവർത്തനമറിഞ്ഞ് ഇംഗ്ലണ്ടിലെ സെയിലേഴ്സ് സൊസൈറ്റി ഉദുമയിലെത്തി ആദ്യകാല കപ്പൽ ജീവനക്കാരെ ആദരിച്ചിരുന്നു. ഉപ്പളയിൽ ഓൾ ഇന്ത്യ റിട്ട. സെയിലേഴ്സ് ഫെഡറേഷൻ സമ്മേളനങ്ങൾവരെ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.