വെച്ചുമാറ്റത്തിൽ ചൂടുപിടിച്ച് യു.ഡി.എഫ് സീറ്റ് വിഭജന ചർച്ച
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചയിൽ വെല്ലുവിളിയായി സീറ്റുകളുടെ വെച്ചുമാറ്റവും കൂടുതൽ സീറ്റിനായുള്ള ചെറുകക്ഷികളുടെ അവകാശവാദവും. പ്രാഥമിക ചർച്ചയിൽ പിറവത്തിനുപുറമെ മറ്റൊരു സീറ്റുകൂടി വേണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം കഴിഞ്ഞ തവണ നൽകിയ സീറ്റുകളിൽ ഇക്കുറിയും മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ്. നാല് സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. അടുത്തിടെ യു.ഡി.എഫിലെ അസോസിയേറ്റ് അംഗമായ സി.കെ. ജാനു നേതൃത്വം നൽകുന്ന ഗ്രൂപ്പ് വയനാട്ടിൽ സീറ്റ് ആവശ്യപ്പെട്ടു. മറ്റൊരു അസോസിസിയേറ്റ് പാർട്ടിയായ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിന് ബേപ്പൂർ സീറ്റ് നൽകുന്നതിൽ പൊതുവിൽ ധാരണയായി. അൻവൻ ബേപ്പൂരിൽ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചു.
മുസ്ലിം ലീഗിൽനിന്ന് തിരുവമ്പാടി സീറ്റ് ഏറ്റെടുക്കണമെന്നും അവിടെ മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്നുമുള്ള വികാരം കോൺഗ്രസിലുണ്ട്. പകരം ലീഗിന് ഏത് സീറ്റ് നൽകുമെന്നതാണ് കീറാമുട്ടി. മലപ്പുറത്തെ തവനൂർ, പൊന്നാനി സീറ്റുകളിലൊന്ന് വിട്ടുനൽകാനാവുമോ എന്ന ആലോചനയുണ്ട്. ഇത്തരമൊരു ഡീൽ മലപ്പുറത്തെ കോൺഗ്രസുകാർ അംഗീകരിക്കുമോ എന്നതിൽ ആശങ്കയുണ്ട്.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി സ്ക്രീനിങ് കമ്മിറ്റി കൂടിക്കാഴ്ച നടത്തി. മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളുമായും എം.എൽ.എമാരുമായും ഡി.സി.സി പ്രസിഡന്‍റുമാരുമായും കൂടിക്കാഴ്ച നടത്തി. വിവിധയിടങ്ങളിൽ എം.പിമാരുടെ പേര് ഉയർന്നിട്ടുണ്ടെങ്കിലും ഹൈ കമാൻഡിന്റെ നിലപാടിന് വിധേയമായിട്ടാവും തീരുമാനമെടുക്കുക. എം.പിമാരിൽ ശശി തരൂർ, കെ. സുധാകരൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

