കൊച്ചി: വിദേശ സംഭാവന നിയന്ത്രണ ചട്ട (എഫ്.സി.ആർ.എ) ലംഘനം ആരോപിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം പുറത്ത് വന്നതിനെത്തുടർന്ന് ഫെറ ലംഘനത്തിെൻറ തെളിവുകൾ മന്ത്രിതന്നെ പുറത്തുവിട്ടതായും കുറ്റസമ്മതം നടത്തിയതായും പരാതിയിൽ പറയുന്നു.
യു.എ.ഇ കോൺസൽ ജനറൽ സ്പോൺസർ ചെയ്ത അഞ്ചുലക്ഷം രൂപയുടെ കിറ്റിനായി കോൺസൽ ജനറൽ തന്നെ വിളിച്ചതായും 1000 കിറ്റിനുള്ള പണം കൺസ്യൂമർഫെഡിൽ അടച്ചതായും മന്ത്രി സമ്മതിച്ചതാണ്. ഫെറ നിയമം അനുസരിച്ച് നിയമനിർമാണ സഭാംഗങ്ങൾ പണമായോ അല്ലാതെയോ വിദേശസഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. യു.എ.ഇ കോൺസൽ ജനറലുമായി നേരിട്ട് ഇടപാടുകൾ നടത്തിയതും ചട്ടലംഘനമാണ്. അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പരാതിയിലെ ആവശ്യം.