ചാത്തന്നൂരിൽ സി.പി.എം വോട്ടുകൾ ബി.ജെ.പിക്ക് മറിച്ചു നൽകിയെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർഥി
text_fieldsകൊല്ലം: എൻ.ഡി.എ വിജയിച്ച ചാത്തന്നൂരിൽ ബി.ജെ.പി - സി.പി.എം ഡീൽ നടന്നെന്ന ആരോപണവുമായി കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സൂരജ് രവി. സി.പി.എം ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയതിന്റെ ഭാഗമാണ് എൽ.ഡി.എഫിന് 12,000 വോട്ടുകൾ നഷ്ടപ്പെട്ടത്. സി.പി.എം നേതാക്കൾ പലരും മണ്ഡലത്തിൽ നിശബ്ദർ ആയിരുന്നു. ഡീലിന്റെ ഭാഗമായിട്ടാവും വിജയിക്കുമെന്ന് ബി.ജെ.പി പറഞ്ഞതെന്നും സൂരജ് രവി മീഡിയ വണിനോട് പറഞ്ഞു.
4,398 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ ബി.ബി ഗോപകുമാർ വിജയിച്ചത്. ഗോപകുമാർ 51,923 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി ആർ. രാജേന്ദ്രന് 47,525 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി സൂരജ് രവി 35276 വോട്ടുകളും നേടി. കഴിഞ്ഞ തവണത്തെക്കാൾ യു.ഡി.എഫ് 996 വോട്ട് അധികം നേടിയിരുന്നു. അതേസമയം എൽ.ഡി.എഫിനാകട്ടെ 11,771 വോട്ട് കുറഞ്ഞു. വിജയിച്ച ബി.ജെ.പി 9,833 വോട്ടുകളാണ് അധികം നേടിയത്.
2016ലും 2021നും സി.പി.ഐയിലെ ജി.എസ് ജയലാൽ ആണ് മണ്ഡലത്തിൽ ജയിച്ചത്. രണ്ട് തവണയും രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി. ആ രണ്ട് വട്ടവും ഗോപകുമാർ തന്നെയായിരുന്നു എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ 17206 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജി.എസ് ജയലാൽ വിജയിച്ചത്. 2016ൽ ഇത് 34407 വോട്ടുകളായിരുന്നു.
2021ൽ ജയലാൽ 59296 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി എൻ. പീതാംബര കുറുപ്പിന് 34,280 വോട്ടുകളായിരുന്നു നേടാൻ സാധിച്ചിരുന്നത്. ബി.ജെ.പി 42090 വോട്ടും നേടി. ബി.ജെ.പിയുടെ കടന്നുകയറ്റം പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് ഫോർവേഡ് ബ്ളോക്കിന് പറഞ്ഞുവച്ചിരുന്ന സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കുന്നത്.
കൈപ്പത്തി ചിഹ്നത്തിലുള്ള സ്ഥാനാർഥി വേണമെന്ന പ്രാദേശികമായി ആവശ്യമുയർന്നിരുന്നു. എന്നാൽ, എൽ.ഡി.എഫ് ബി.ജെ.പിയുമായി ഡീലുണ്ടാക്കിയെന്നും വോട്ടുകൾ മറിച്ചു നൽകിയെന്നുമാണ് നിലവിൽ ഉയർന്നു വരുന്ന ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

