മന്ത്രിസഭ രൂപവത്കരണം അന്തിമഘട്ടത്തിൽ; കോൺഗ്രസിൽനിന്ന് ആറുപേർ ഉറപ്പിച്ചു, ചെന്നിത്തലക്ക് ആഭ്യന്തരം നൽകിയേക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് നേതൃത്വത്തിൽ പുതിയ മന്ത്രിസഭാ രൂപവത്കരണത്തിനായുള്ള തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളും കോൺഗ്രസിനുള്ളിലെ വകുപ്പ് വിഭജന ചർച്ചകളും അന്തിമഘട്ടത്തിലാണ്. ഇന്ന് വൈകുന്നേരത്തോടെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരായിരിക്കും കോൺഗ്രസിനുണ്ടാകുക. പാർട്ടിയിൽനിന്ന് സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. ലിജു, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് വിവരം. ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ചെന്നിത്തലക്ക് സുപ്രധാനമായ ആഭ്യന്തര വകുപ്പും വിജിലൻസും നൽകാനാണ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ആലോചിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന വകുപ്പ് വിഭജനം അതേപടി തുടരാനാണ് കോൺഗ്രസ് താൽപ്പര്യപ്പെടുന്നത്. എന്നാൽ ഘടകകക്ഷികൾ പുതിയ ചില വകുപ്പുകൾക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. മുമ്പ് ലീഗ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.
ഘടകകക്ഷികളിൽ മുസ്‍ലിം ലീഗിന് അഞ്ചും ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് (ജേക്കബ്) എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനവും നൽകാനാണ് ധാരണയായിട്ടുള്ളത്. ഘടകകക്ഷികൾക്ക് പഴയ വകുപ്പുകൾ തന്നെ നൽകാനാണ് കോൺഗ്രസ് നീക്കമെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ചില കക്ഷികൾ രംഗത്തുണ്ട്.
ഏഴ് എം.എൽ.എമാരുള്ള കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. മോൺസ് ജോസഫ്, അപ്പു ജോസഫ് എന്നിവരെ മന്ത്രിമാരാക്കണമെന്നാണ് പാർട്ടി നിലപാട്. എന്നാൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാം എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. മുന്നണിയുടെ അസോസിയേറ്റ് അംഗങ്ങളായ കെ.കെ. രമ, മാണി സി. കാപ്പൻ എന്നിവർക്ക് രണ്ടര വർഷം വീതം ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്.
മുൻ സി.പി.എം നേതാവ് ജി. സുധാകരന് സ്പീക്കർ പദവിയോ അല്ലെങ്കിൽ ക്യാബിനറ്റ് റാങ്കുള്ള മറ്റേതെങ്കിലും പദവിയോ നൽകുന്ന കാര്യവും കോൺഗ്രസിന്റെ സജീവ പരിഗണനയിലുണ്ട്. ഇന്ന് വൈകുന്നേരത്തോടെ നടക്കുന്ന ഉന്നതതല യോഗങ്ങളിൽ തർക്കങ്ങൾ പരിഹരിച്ച് അന്തിമ തീരുമാനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

